പതിറ്റാണ്ടിനിപ്പുറം പേര്‍ഷ്യന്‍ പ്രവാസത്തിന്റെ അനുഭവക്കുറിപ്പുകളിലൂടെ...

Thursday, November 25, 2010

നിയാലിന്‍ ഡിഗോഷിന്റെ ജലപാരമ്പര്യം


Download PDF from 4share

(മാധ്യമം ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

നിയാലിന്‍ ഡിഗോഷിന്റെ കാര്‍ ഇരുനൂറു കിലോമീറ്റര്‍ വേഗപരിധിയും കടന്നിരിക്കുന്നു..
രണ്ട് ചക്രം മാത്രം നിലത്തു തട്ടിയും പൂര്‍ണ്ണമായും നിലം തൊടാതെയും കാര്‍ വോള്‍ഗാനദിയുടെ
തീരപാതയിലൂടെ തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നു...വെളുത്തമേഘങ്ങളുടെ ആലിപ്പഴക്കണ്ണുനീര്‍
കാറിന്റെ റൂഫിലും ഗ്ലാസിലുമിടിച്ച് പടപടാരവം മുഴക്കുന്നു...ദൂരെ നിന്നു വരുന്ന വാഹനങ്ങള്‍ കാണാതെ
റോഡ് ക്രോസ് ചെയ്യുന്ന തണുത്തു വിറങ്ങലിച്ച മനുഷ്യര്‍,
മഞ്ഞുമൂടിയ പെഡസ്ട്രിയന്‍ സിഗ്നലുകളുടെ
വര്‍ണ്ണവ്യതിയാനമറിയാതെ മരണത്തിലേക്ക് മുറിച്ചുകടക്കുന്ന കാല്‍നടക്കാര്‍....
യാതൊരു ഭാവമാറ്റവുമില്ലാതെയാണ്‌ നിയാലിന്‍ ആളുകളെ ഇടിച്ചുതെറിപ്പിച്ചുകൊണ്ടിരിക്കുന്നത്!
ചോരയില്‍ കിടന്നുപിടയ്ക്കുന്ന പതിനൊന്ന് പേരെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ കടന്നുപോയത് ഞാന്‍
എണ്ണിക്കഴിഞ്ഞു..ഞാന്‍ അശക്തനാണ്‌, നിയന്ത്രണം അവളുടെ കയ്യിലാണ്‌!
മുഖത്തേയ്ക്ക് ചീറ്റിയൊഴുകുന്ന രക്തമേഘങ്ങള്‍ക്ക് മുകളിലൂടെ. മുഖമൊന്നമര്‍‌ത്തിത്തുടച്ച് അവള്‍ ആക്സിലേറ്ററില്‍ ആഞ്ഞമര്‍ത്തി.
നിയാലിന്‍, നിനക്ക് ഭ്രാന്താണ്‌,
ഇതിനോടകം പതിനൊന്ന് പേരെ ചതച്ചരച്ചത് ഞാനെണ്ണിയിട്ടുണ്ട്!,
നമുക്കീ റൂട്ട് മാറ്റം...
സീസൈഡിലെ എക്സ്പ്രസ് ഹൈവേ ഓപ്റ്റ് ചെയ്യാം,
അതാവുമ്പോള്‍ പെഡസ്ട്റിയന്‍ ക്രോസ്സിലെ ആളുകളുടെ എണ്ണം കുറവായിരിക്കും,
നിന്റെയീ മനുഷ്യക്കുരുതി അധികം കാണേണ്ടി വരില്ലല്ലോ?

നോ.... ഒരലര്‍ച്ചയായിരുന്നു അത്...
നിനക്കറിയില്ല, മനിലയുടെ വീടിനുമുന്നിലുള്ള എന്റെ കൈപിടിച്ചു നടത്തുകയായിരുന്ന ഡാഡിയെ
നാടുകാണാനെത്തിയ ഈ ദുഷ്ടന്മാര്‍ റോഡിലിട്ടരച്ചത്..
ഡാഡിയുടെ രക്തം ചുകന്ന പുകച്ചുരുളുകളായി എന്റെ കണ്ണുകളിലേക്ക് ചിതറിയത്...
നോക്ക്!
ഈ മുഖത്തുകാണുന്ന രൗദ്രതയുടെ ചുവപ്പ് രാശിയിലേക്ക്!
അതിങ്ങനെ എരിഞ്ഞുകൊണ്ടേയിരിക്കും
അവരോടിങ്ങനെയെങ്കിലും പകരം വീട്ടിയില്ലെങ്കില്‍ പിന്നെയീ നിയാലിന്റെ എരിയുന്ന
ജീവിതത്തിനെന്തു ശമനം?

ജോയ്സ്റ്റിക്കില്‍നിന്ന് കൈയ്യെടുത്ത് എല്‍.ഇ.ഡി മോണിറ്ററില്‍ നിന്ന് പറിച്ചെടുത്ത കണ്ണുകള്‍ എന്നെ
നോക്കിയൊന്നിറുക്കിയടച്ചു...
ഫിലിപ്പിനോകളങ്ങനെയാണ്‌,
ഗാഡ്ജെറ്റുകളും ഗൈമുകളും ഓണ്‍ലൈന്‍ സവാരിയും അവരുടെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായിമാറിക്കഴിഞ്ഞിരിക്കുന്നു...
ഫിലിപ്പിനോകളുടെ മാത്രം കാര്യമല്ല, കമ്പ്യൂട്ടര്‍ സാക്ഷരരായ നമ്മുടെ ടീനേജ് സമൂഹമാകമാനം
ഗാഡ്ജറ്റ് ഓറിയന്റഡ് വിര്‍ച്ച്വല്‍ ഗ്ലോബല്‍ വില്ലേജിന്റെ ടാലന്റഡ് റെപ്രസന്റേറ്റീവുകളാണ്‌!
നിയാലിന്‍ ആ വലിയ സാമ്രാജ്യത്തിലെ ഒരു പ്രജ മാത്രം, ഞാനും..

സ്ക്രീനിലെ നിറവ്യത്യാസങ്ങള്‍ക്കനുസൃതമായി അവളുടെ കുഞ്ഞു ചുണ്ടുകളുടെയും
കുറുകിയ കണ്ണുകളുടെയും ഭാവവ്യതിയാനങ്ങളോടൊപ്പം സഞ്ചരിക്കാന്‍ ഈയിടെയായി ഞാനും അവള്‍ക്ക്
കൂട്ടിരിപ്പ് തുടങ്ങിയിരിക്കുന്നു, ഒരു വിര്‍ച്ച്വല്‍ സഹയാത്രികനായി...

ഒരു മണിമുതല്‍ നാലുമണിവരെയാണ്‌ ഓഫീസ് ലഞ്ച് ബ്രേക് എങ്കിലും
ഷിപ്പിംഗ് സംബന്ധമായ അറബിക് ഡോക്യുമന്റുകള്‍ തയ്യാറാക്കാനുള്ളതിനാലും ട്രാന്‍സിറ്റ് വിസയില്‍ വരുന്ന
വിദേശ കസ്റ്റമേഴ്സിനെ ലഞ്ച് ബ്രേക് അസ്വസ്ഥമാക്കുന്നതിനാലും എനിക്കും ഓഫീസ് അസിസ്റ്റന്റ്
ഫിലിപ്പിനോ സുന്ദരി നിയാലിന്‍ ഡിഗോഷിനും ലഞ്ച് ലോഗൗട്ട് അത്രമേല്‍ പരിചിതമല്ല!

അസെര്‍ബൈജാനിലേക്കയച്ച രണ്ട് ബി.എം.ഡബ്ലിയുവും നാല്‌ ലക്സസ് കാറുകളുമടങ്ങിയ ട്രാന്‍സ്പോര്‍ട്ട് ട്രെയില്രര്‍ ബാക്കു തുറമുഖത്ത് നിന്നും റോഡ്മാര്‍ഗ്ഗമുള്ള യാത്രാമദ്ധ്യേ ഖോറാഫാറിന്‍ ബ്രിഡ്ജ് തകര്‍ന്ന് നോവാ നദിയില്‍ വീണിരിക്കുന്നു..
തണുപ്പു കുറുകിക്കുറുകി മഞ്ഞുനദിയുടെ നിശ്ചലാവസ്ഥാന്തരത്തിലേക്ക് താല്‍ക്കാലിക സമാധിയാകാന്‍
തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ചില്ലുചീളുകള്‍ക്കിടയിലേക്കാണ്‌ കോടികള്‍ വിലവരുന്ന വാഹനവ്യൂഹം
ആഴ്ന്നിറങ്ങിയിരിക്കുന്നത്!

അസെര്‍ബൈജാനിലെ ബാക്കു പോര്‍‌ട്ട് ഏജന്റ് പേയ്മാന്റെ ഫോണ്‍കോളാണ്‌ നിയാലിന്റെ വിര്‍ച്ച്വല്‍ ടൂറില്‍
നിന്ന് പറിച്ചെടുത്ത് എന്നെ തൊണ്ട വരളുന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അമര്‍ത്തിയിരുത്തിയത്!
ഇന്‍ഷുറന്‍സ് കവറേജിന്റെയും മറ്റു നൂലാമാലകളുടെയും പിറകേ മാസങ്ങളോളം ചിലവിടേണ്ടി വരും..
അസെര്‍ബൈജാന്‍ സൂര്യസുന്ദരി നജൂഷാ ഇവാനോവിച്ചുമായി ട്രാന്‍സ്പോര്‍‌ട്ടേഷന്‍ ഡീല്‍ ഉറപ്പിച്ചത് ഓഫീസ് ഇന്‍ ചാര്‍ജ്ജ് ആയ ഞാനാണ്‌, ഇരുപത്തൊന്നു ദിവസത്തിനകം ഡെസ്റ്റിനേഷന്‍ ഡെലിവെറി കൊടുത്തുകൊള്ളാമെന്നു ഉറപ്പുകൊടുത്തതും ഞാന്‍ തന്നെയാണ്‌!
നജൂഷയുടെ ചുണ്ടുകളുടെ ചോക്ലേറ്റ് ഫ്ലേവറിന്റെയും
ചെമ്പകമണവും മഞ്ഞുപൊടികളുടെ മാര്‍ദ്ദവവുമുള്ള താമരമൊട്ടുകളുടെയും
പ്രകമ്പന ദ്വന്ദ്വത്തിലലിഞ്ഞ് മറുത്തൊരക്ഷരം പറയാന്‍ കഴിഞ്ഞില്ല.
അങ്ങനെ പറയേണ്ട കാര്യവിമില്ല, "ഡെസ്റ്റിനേറ്റിംഗ് യുവര്‍ ഡ്രീംസ് ഡിമാന്‍ഡിംഗ് ടൈം"
എന്ന സ്ലോഗണുമായി മിഡിലീസ്റ്റിലെ ലോജിസ്റ്റിക് രംഗത്തെ മുന്‍‌നിരയിലുള്ളത് ഞങ്ങള്‍ തന്നെയാണ്‌.

മാനേജര്‍ അലക്സാണ്ടര്‍ ഷാഷയോട് ഇവിടുത്തെ കാര്യങ്ങള്‍ ഈ ഇന്ത്യന്‍ കൈകളില്‍ ഭദ്രം,
എന്‍‌ജോയ് യുവര്‍ വെക്കേഷന്‍ എന്ന് വീമ്പു പറഞ്ഞത് ഏത് ദുര്‍‌ബല നിമിഷത്തിലാണ്‍്‌..?
നജൂഷയുടെ ലാന്‍ഡിംഗും കിട്ടാന്‍ പോകുന്ന കമ്മീഷന്റെ കനവും ഉരുകുന്ന മഞ്ഞിന്റെ മുകളില്‍ തേനൊഴിച്ചു സിപ് ചെയ്യുന്നതിന്റെ സുഖവും ഓര്‍ക്കാതല്ല...

സോണല്‍ മാനേജര്‍ എന്ന പേരില്‍ ലോകസഞ്ചാരം നടത്തുന്ന നിക്കോളാസ് ഇവിടുത്തെ കാര്യങ്ങള്‍ വല്ലതും അറിയുന്നുണ്ടോ ആവോ?
പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ, മൂന്നാം ഭാര്യയിലെ ആദ്യ ഭര്‍ത്താവിന്റെ മകളോടൊത്ത് ലോകം ചുറ്റുന്നതില്‍
ഈയിടെ അദ്ധേഹം അതീവ ശ്രദ്ധാലുവാണ്‌...
വോഡ്കയുടെ കഴുത്തറുക്കാന്‍ കൂട്ടിരിക്കേണ്ടി വരാറുള്ള അപൂറ്വ്വ വേളകളില്‍ പപ്പയുടെ പണത്തെക്കുറിച്ചും അത് വലിച്ചെടുക്കുമ്പോഴുണ്ടാകുന്ന പോറലുകളെക്കുറിച്ചും വോഡ്കയോടൊപ്പം എന്നെയും സിപ് ചെയ്ത് അവള്‍ കുമ്പസാരിക്കാറുണ്ട്....അതു വിടാം
ആറോളം കസ്റ്റമേഴ്സിന്റെ ഡയറക്റ്റ് എന്‍‌ക്വയറിയോടും നജൂഷയുടെ മഞ്ഞുപെയ്യുന്ന കണ്ണുകളോടും
എത്ര ദിവസത്തെ അവധിയാണ്‌ പറയേണ്ടത്?
മാനേജര്‍ ഷാഷായോ മറ്റു ഡയറക്ടറ്മാരോ മൊബൈല്‍ കവറേജില്‍ പോലുമില്ല!
ഐപോഡ് മെയിലുകളില്‍ നിന്നു വരുന്ന വിനിമയങ്ങളാണ്‌ ഏക കമ്മ്യൂണിക്കേറ്റിംഗ് ലിങ്ക്!
റഷ്യക്കാരുടെയും മൊത്തം യൂറോപ്യന്മാരുടെയും ഒരു പ്രത്യേകതയാണത്,
ജോലി സമയങ്ങളില്‍ അടങ്ങാത്ത അഭിനിവേശവും ആത്മാര്‍‌ത്ഥതയുമായി കൊണ്ടാടപ്പെടുന്നു.



ഒഴിവുകാലത്ത് സ്വന്തം കമ്പനിയില്‍ ബോംബ്‌ ബ്ലാസ്റ്റിംഗ് ഉണ്ടായി എന്നു പറഞ്ഞാല്പ്പോലും,
സണ്‍ബാത്തിന്റെ അതിവിശാലതയില്‍ നിന്നോ, കാസിനോകളുടെ മാസ്മരികതകളില്‍ നിന്നോ
ഒരളവുപോലും വ്യതിചലിക്കില്ല! ഡോണ്ട് വറി മാന്‍, ലെറ്റ് സീ വാട്ട് ഹാപ്പനിംഗ്, ഗിവ് മീ എ കാള്‍
ലേറ്റര്‍ എന്ന അലസമായ ഉത്തരം ഏതോ ഇന്ദ്രിയങ്ങളിലൂടെ പുറംതള്ളപ്പെടും..

അക്കൗണ്ട് സെക്ഷനിലുള്ളവരോ മാറ്ക്കറ്റിംഗ് സെക്ഷനിലുള്ളവരോ, എച്ച് ആറോ ആരും ഇക്കാര്യത്തില്‍ സഹായത്തിനെത്തില്ല, അത് അതിന്റെ വഴിക്ക് നീങ്ങും എന്ന മട്ടില്‍, ഡിപ്പാര്‍ട്ട്മെന്റ് വിട്ടു ഒരു ഉപകാരവും പ്രതീക്ഷിക്കേണ്ടതില്ല.
ഉച്ചയ്ക്ക് കെ. എഫ്. സി, ഡിന്നറിന്‌ ഹം‌ബര്‍ഗര്‍, ഇടയ്ക്കോരോ സോഫ്റ്റ് ഡ്രിംങ്ക്സ്...
ഈ നിര്‍ബന്ധമൊഴിച്ച് മറ്റൊന്നിലും അനാവശ്യ ഇടപെടലുകള്‍ നടത്താറില്ലല്ലോ അവര്‍.
എന്തെങ്കിലും ചെയ്തേ പറ്റൂ, കൂട്ടിന്‌ നിയാലിന്‍ ഉണ്ടായേക്കും...
നിയാലിനിപ്പോള്‍ ഖോറാഫാറിന്‍ പാലത്തിന്റെ പൊളിഞ്ഞടര്‍ന്ന മുകള്‍ത്തട്ടില്‍ നിന്ന് താഴെ മഞ്ഞുറഞ്ഞ
നദീ തടത്തിലേക്ക് കൂപ്പു കുത്തുകയാണ്‌!
കൂടെ ഇമ വെട്ടാന്‍ പോലും കഴിയാതെ ജലപ്പരപ്പിലേയ്ക്ക് ഞാനും ഡൈവ് ചെയ്യുന്നു.
അറാസ് നദിയുട മഞ്ഞിടത്തില്‍ നിന്ന് ഞൊടി നേരം കൊണ്ട് അക്കരയ്ക്ക് തെന്നി നീങ്ങി.
വെറുങ്ങലിച്ച് കിടക്കുന്ന നദി, ജലയാനങ്ങള്‍ക്കോ ക്രെയിന്‍ ട്രെയിലറുകള്‍ക്കോ എത്തിനോക്കാന്‍ പോലും കഴിയാത്ത നദീഗര്‍ഭത്തില്‍ കോടികള്‍ ഉറഞ്ഞുകിടക്കുന്നു.
മറുകരയില്‍ ഞാനും നിയാലിനും...
തണുപ്പേറ്റാല്‍ എന്റെ മൂക്കില്‍ നിന്നും ചോരയുതിരുമെന്ന് പറഞ്ഞ് അവളെന്നെ
ചുറ്റിപ്പിടിച്ചിരിക്കുന്നു..
കുഞ്ഞുകണ്ണിലെ കരിമീന്‍ കുഞ്ഞുങ്ങള്‍ നിശ്ചലമായിരിക്കുന്നു!
മുഖത്തെ ചുവപ്പുരാശിക്ക് കനം വെച്ചിരിക്കുന്നു...
അറാസ് നദി ഇപ്പോഴും ഒഴുകാനാകാതെ പിടഞ്ഞുകൊണ്ടിരിക്കുന്നു...

നദികളെ ഓരോ രാജ്യത്തും ഓരോ അനുഷ്ഠാനങ്ങളിലാണ്‌ പരിപാലിക്കുന്നത്!
എന്റെ നാട്ടില്‍ അതിന്റെ തുണിയരിച്ച്, പച്ചമാംസം മുറിച്ചു ലേലം ചെയ്യുന്നു,
മാറിടങ്ങളനാവൃതമാക്കി കഴുകന്‍ കണ്ണുകള്‍ക്കിട്ടുകൊടുക്കുന്നു..
ഇവിടെയോ,
നിത്യയാത്രയില്‍ തേഞ്ഞുപോകുന്ന യാത്രാപഥങ്ങള്‍ മിനുക്കിക്കൊടുക്കുന്നു,
ബാഹ്യരൗദ്രങ്ങള്‍ക്ക് തടയിണയിട്ട് നിത്യവും നദീപഥം മോടിപിടിപ്പിക്കുന്നു...
തണുത്തു വിറങ്ങലിച്ച് കിടക്കുമ്പോള്‍ അലോസരമുണ്ടാക്കാതെ പുതപ്പിച്ചുറക്കുന്നു..
നിന്റെ നാട്ടിലോ നിയാലിന്‍?
ഞങ്ങളോ? ഞങ്ങള്‍ പുറം രാജ്യങ്ങളില്‍ നിന്ന് പ്രവാസച്ചുമലുകളില്‍
മണല്‍ച്ചുമടു താങ്ങി നഷ്ടവഴികള്‍ നികത്തിക്കൊടുക്കുന്നു, സ്ഥായീപഥത്തിന്റെ നീര്‍ത്തടങ്ങളില്‍ പഴത്തോട്ടങ്ങള്‍
വച്ചുപിടിപ്പിക്കുന്നു... ദ്വീപുകളുടെ നാട്ടില്‍ നിന്നാണ്‌ ഞാന്‍ വരുന്നത്, ഞങ്ങളുടേത് ജലപാരമ്പര്യമാണ്‌...
ഉപജീവനത്തിന്‌ ഞങ്ങള്‍ക്ക് ജലപാതകള്‍ ആവശ്യമില്ല, എങ്കിലും ആത്മാവിന്റെ ഭക്ഷണമായി ഞങ്ങള്‍ നദികളെയും ജലപാതകളെയും കൃഷി ചെയ്യുന്നു.
നദിയൊഴുക്കുകളെക്കുറിച്ചും ജലമാര്‍‌‌ഗ്ഗങ്ങളെക്കുറിച്ചും
നമ്മള്‍ ആലോചിച്ച് സമയം കളഞ്ഞിട്ട് കാര്യമില്ല അത് അതിന്‌ തോന്നിയ വഴി സഞ്ചരിച്ചെന്നിരിക്കും

നമുക്കിനി ബാക്കു തുറമുഖം വരെയൊന്നു പോയാലോ?

നജൂഷാ ഇവാനോവിച്ചിന്റെ ഫോണ്‍കോളാണ്‌ ഗൂഗിള്‍ എര്‍ത്തിലെ ഞങ്ങളുടെ
മഞ്ഞിറക്കങ്ങളില്‍ നിന്ന് ഓഫീസിന്റെ സണ്‍‌മൈക്ക് പ്രതലത്തിലേക്ക് കുടഞ്ഞിട്ടത്.
കുറുകിയ കണ്ണുകളൊന്നു പിടഞ്ഞു,
മുറുകെപ്പുണര്‍ന്ന പിടിവിട്ട് തെല്ലൊരു ജാള്യത്തോടെ
അവള്‍ ഫോണിലേക്ക് വലിഞ്ഞു.

നജൂഷാ മദാം വറീഡ് ആകേണ്ട!
അസെര്‍ബൈജാന്‍ പ്രസിഡണ്ടിന്റെ മകളും ഞങ്ങളുടെ എം.ഡി.യും അടുത്ത സുഹൃത്തക്കളാണ്‌.
അവര്‍ സംസാരിച്ചു കഴിഞ്ഞു, കാര്യങ്ങള്‍ ത്വരിത ഗതിയില്‍ നീങ്ങുന്നു.
വണ്ടികള്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാനോ പണം മടക്കിക്കൊടുക്കാനോ ഉള്ള ഏര്‍‌പ്പാടുകള്‍
ഉടന്‍ ചെയ്യും മേം...

ഗൂഗിള്‍ എര്‍ത്തിലെ ലോകസഞ്ചാരത്തിലേക്ക് അവള്‍ വീണ്ടും വഴുതി.
ദിവസവും രണ്ട് നേരമെങ്കിലും നിയാലിന്‍ മനിലയിലെ തന്റെ അമ്മ കൃഷി ചെയ്യുന്ന പഴത്തോട്ടത്തില്‍ പോയി വരും!
അനുജന്‍ പഠിക്കുന്ന ബോറ്ഡിംഗ് സ്കൂളില്‍ പോയി കണ്ണീര്‍ വാര്‍ത്ത് തിരിച്ചു വരും...
വിക്കി മാപിയയിലെയും ഗൂഗിള്‍ എര്‍ത്തിലെയും ഉപഗ്രഹ ത്രിമാന ചിത്രങ്ങളിലൂടെ സ്വന്തം നാട്ടില്‍ പോയി തിരിച്ചു വരുന്നവരുടെ എണ്ണം പ്രവാസികള്‍ക്കിടയില്‍ കുറവല്ല!
സ്വര്‍ണ്ണച്ചേല അഴിഞ്ഞുലഞ്ഞ്, പുന്നെല്ലിന്റെ മദഗന്ധവുമായി മയങ്ങി കിടക്കുന്ന എന്റെ വയലിന്റെ മാറിടങ്ങളില്‍ പോയി തലചായ്ച്ച് മയങ്ങുന്നതില്‍ ഞാനും ഈയിടെ സുഖം കണ്ടെത്തുന്നു..

നിയാലിനെപ്പോലെ ഞാനും ഈ നിത്യേന ഈ വന്യയാത്രയ്ക്ക് സമയം കളഞ്ഞുതുടങ്ങിയിരിക്കുന്നു.
സൈബര്‍‌ കൃഷിയിലും ഓണ്‍ലൈന്‍ കുക്കിംഗിലും വിര്‍ച്ച്വല്‍ ഫീഡിംഗിലും അവള്‍ അതീവ ശ്രദ്ധാലുവാകുമ്പോള്‍, ഗംഗോത്രിയില്‍ തുടങ്ങി എന്റെ മഹാരാജ്യത്തിന്റെ ഒരു വലിയ ഭാഗം മുഴുവന്‍
തണ്ണീരുതഴുകി ജന്മസാഫല്യം തേടുന്ന ഗംഗാതടത്തിലെ സ്നാന ഘട്ടങ്ങളിലൂടെയാണ്‌ ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്! വ്യവസായിക മാലിന്യങ്ങളുടെയും പൗരാണികവിശ്വാസങ്ങളിലൂടെയും
തീച്ചൂളകളിലൂടെ വെന്തൊഴുകി ഗംഗ എന്നെ നോക്കി നെടുവീര്‍പ്പിടുന്നു...

ഉച്ചഭക്ഷണത്തിനുള്ള സമയമാണ്‌

മൈക്രോവേവ് ഒവനില്‍ ബാരിക് റൈസ് കൊണ്ട് ചോറുണ്ടാക്കാന്‍ മിടുക്കിയാണ്‌ നിയാലിന്‍.
പുകയും കരിയും വെള്ളവുമില്ലാതെ വെന്തുമരിച്ചുകിടക്കുന്ന നീളന്‍ വറ്റുകളിലേക്ക്, മുളക് തൊട്ട് തീണ്ടാത്ത മീന്‍ സൂപ്പോ, പച്ചക്കറി പുഴുങ്ങിയതോ ചേര്‍ത്ത് സഹപ്രവര്‍‌ത്തകരോടൊപ്പം ഊണ്‌ കഴിക്കേണ്ട കാര്യം...
ചുട്ടരച്ച ചമ്മന്തിയും മുളകിട്ട മീങ്കറിയും സഹസ്ര കാതങ്ങള്‍ക്കപ്പുറത്തുനിന്ന് നാസാരന്ധ്രങ്ങളിലേക്ക് ആവാഹിക്കപ്പെടും,
കനവിലെ എരിവുകളിലൂടെ കടലും കാടും കടന്ന്, മുറ്റത്തെ അടുപ്പിനുള്ളില്‍
ചുകന്ന മുളക് ചുട്ടുപൊള്ളും
അരഞ്ഞ് കരിഞ്ഞ അമ്മിക്കല്ലിന്റെ കുഴിഞ്ഞ വയറില്‍ ഉപ്പുകല്ലിനോടൊപ്പം ചീനുള്ളിയും വേപ്പിലയും പുളിയും ചുട്ടമുളകും അരഞ്ഞുരുളും.
ആട്ടിയ വെളിച്ചെണ്ണയുടെ മേമ്പൊടിയില്‍ എരിവും പുളിയുമലിയുമ്പോള്‍ വായിലൊരു പായ്ക്കപ്പലുലഞ്ഞ് ലക്‌ഷ്യം തെറ്റുന്നു.
കര പുല്‍കാനാകാതെ കാറ്റിലും കോളിലുമലഞ്ഞ് കപ്പലോട്ടക്കാരനൊടുവില്‍ കപ്പലും നങ്കൂരവും വാഷ്‌ബേസിനിലേക്ക് തുപ്പിക്കളയുന്നു.
വീണ്ടും ത്വരിതവേഗങ്ങളുടെ കോര്‍‌പ്പറേറ്റ് ലോകത്തിലേക്ക്.

പീക് സീസണ്‍ കഴിഞ്ഞിരിക്കുന്നു!
സമയദൈര്‍ഘ്യം കൂടുതല്‍ കിട്ടുന്നു, ഓണ്‍ലൈന്‍ സവാരികള്‍ക്ക്!

ഫിലിപ്പൈന്‍സ് എന്ന തന്റെ ദ്വീപു നാട്ടിലെ അമ്മയുടെ പഴത്തോട്ടം സന്ദര്‍‌ശിച്ചു വന്ന നിയാലിന്‍ അതീവ ദുഖിതയാണ്‌.
മേഘഗോപുരങ്ങളുടെ നാട്ടിലെ, കടലിടുക്കിലുണ്ടാക്കിയ മനുഷ്യനിര്‍‌മ്മിതമായ ഏറ്റവും വലിയ
കൃത്രിമ ദ്വീപിലേക്കാണ്‌ ഞാനിന്ന് പോയത്! പണിതീര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ ആനച്ചന്തം കണ്ട് തിരിച്ചു വന്നു. ഓഫീസില്‍ നിന്നും കാറോടിച്ച് അവിടെ വരെ പോയി വരാന്‍ അഞ്ച് മിനുട്ടേ വേണ്ടൂ...എന്നിട്ടും ഈ ഏരിയല്‍ വ്യൂവില്‍ പാം ഐലന്‍ഡ് കണ്ടു വരാനാണ്‌ രസം..
സാബ് ബുക് ചെയ്തിരിക്കുന്ന സീ വ്യൂ വില്ലയുടെ താക്കോല്‍ അധികം വൈകാതെ കൈയ്യില്‍ കിട്ടും.
ഉടമ ബോസാണെങ്കിലും കുടികിടപ്പും മേല്‍‌നോട്ടവും എനിക്കായിരിക്കും..

എന്താണിങ്ങനെ കണ്ണീരു തൂവാന്‍ എന്തു പറ്റി നിയാലിന്‍?
ജലപാരമ്പര്യമൊരു ദുര്‍‌ഭൂദമായി ഞങ്ങളെ വിടാതെ പിന്തുടരുന്നു!
ഞങ്ങളുടെ കുഴപ്പം കൊണ്ടല്ല...,
നീയറിഞ്ഞോ എവിടെയൊക്കെയോ നശീകരണപ്രവര്‍‌ത്തനങ്ങള്‍ നടക്കുന്നുവത്രേ..
കാട് വെട്ടിത്തെളിക്കുന്നുവത്രേ...
ജീസസ് എന്തൊക്കെയാണ്‌ സംഭവിക്കുന്നത്...?
നിനക്കറിയുമോ ഒരായുസ്സിന്റെ കണക്കുപുസ്തകമാണ്‌ എന്റമ്മയുടെ പഴത്തോട്ടം...
അതിന്നലെ കാഴ്ചകാണാന്‍ വന്ന തിരമാലകള്‍ വിഴുങ്ങിക്കഴിഞ്ഞു, മാത്രവുമല്ല
ഇനി അവ തിരിച്ചുപോകില്ലത്രേ...!

അധിവാസത്തിന്‌ കടലിടുക്കുകള്‍ തികയാതെ വരുന്നതിനാല്‍ അവ കരയിടങ്ങളിലേക്ക്
നുഴഞ്ഞു കയറുന്നു, എന്റെ പപ്പയുടെ കുഴിമാടത്തില്‍ ഇപ്പോള്‍ ഏതെങ്കിലും മല്‍സ്യകന്യകമാര്‍
തിരി കത്തിയ്ക്കുന്നുണ്ടാകണം...
പ്ലീസ് ഡിയര്‍, ഓഫീസ് ഇന്‍‌ചാര്‍ജ്ജ് നീയല്ലേ? എച്ച്.ആറിനോട് നീയൊന്ന് റെഫര്‍ ചെയ്യ്
എനിക്കൊന്ന് വീടു വരെ പോയി വരണം,
ഒരാഴ്ച്ചത്തെ ലീവ് മതി..
വെള്ളക്കെട്ടിലെ അളിഞ്ഞ ഇലകള്‍ക്കിടയില്‍ എന്റെ മമ്മ പിച്ചും പേയും റഞ്ഞിരിക്കുന്നു.
ആരു വിളിച്ചിട്ടും തിരിച്ചു പോകുന്നില്ലത്രേ..രണ്ട് ദിവസമായി ഒരേ ഇരിപ്പാണ്‌
ഞാനൊന്ന് ചെന്ന് എവിടെയെങ്കിലും ഹോംസ്റ്റേ ചെയ്യിപ്പിച്ച് വരാം...
പ്ലീസ്...

അമ്മയുടെ ശാഠ്യത്തിന്‌ ജലമൈതാനത്ത് കൂട്ടിരുന്ന നിയാലിനെയും അമ്മയെയും കടലെടുക്കാനായ പഴയ സെമിത്തേരിയില്‍ തന്നെയാണടക്കം ചെയ്തത്...
അപ്ഡേറ്റ് ചെയ്യാത്ത ഉപഗ്രഹചിത്രത്തില്‍ നിയാലിന്റെ വാഴത്തോട്ടവും
അവര്‍ക്കായി കാത്തിരുന്ന സെമിത്തേരിയും വ്യക്തമായി കാണുന്നുണ്ട്.

ഇവിടെ നിയാലിനും അമ്മയും സുഖമായുറങ്ങുന്നു..
എന്ന് അടയാളപ്പെടുത്തി സൈന്‍ ഔട്ട് ചെയ്യുമ്പോള്‍ പുറത്ത് ഹമാലി
സര്‍ദാര്‍‌ഖാന്‍ നില്‍ക്കുന്നുണ്ടായിരുന്നു...
കൃത്രിമദ്വീപിലെ സുഖവാസ വില്ലയിലേയ്ക്കുള്ള ഇന്‍‌ഡോര്‍ പ്ലാന്റ്സും മറ്റു ഇന്റീരിയറും എത്തിയിരിക്കുന്നു
ഉടന്‍ അവ പ്ലേസ്മെന്റ് ചെയ്യണം.
സര്‍ദാറും മറ്റു ജോലിക്കാരും അവസാനഘട്ട മിനുക്കു പണിയിലാണ്
പനയുടെ മുകള്‍ത്തട്ടിലുള്ള നീളം കുറഞ്ഞ കുഞ്ഞോലത്തുമ്പിലിരുന്ന് തടഞ്ഞിട്ട നീലക്കടലിന്റെ സ്വാശം കിട്ടാതെയുള്ള പിടച്ചിലില്‍ നിന്ന് ആന്റണി തോമസ് എന്നെ നോക്കി കണ്ണിറക്കുന്നു...
മൂന്ന് വര്‍‌ഷങ്ങള്‍പ്പുറം ഇതുപോലൊരു പ്രഭാതത്തിലാണ്‌ ആന്റണിയെയും മറ്റു നാലു പേരെയും ലേബര്‍ സപ്ലൈ കമ്പനിക്കു വേണ്ടി ഞാന്‍ ഈ മണല്‍‌വഴികളില്‍ ഇറക്കി വിട്ടത്.
മണ്‍‌മടയില്‍ നിന്ന് തലപുറത്തേയ്ക്കിട്ടു നോക്കുന്ന പാമ്പിന്‍ കുഞ്ഞിനെപ്പോലെ കടല്‍ വെള്ളം അജ്മാനിലെ എന്റെ വില്ലയുടെ അടുത്തുള്ള കോര്‍ണീഷ് റോഡ് വരെ എത്തിയ അന്ന് ആന്റണിച്ചേട്ടനെ കാണാനില്ലാതായി!
കൂടെയുള്ളവരെയും.. ആക്സിഡന്റില്‍ അപകടപ്പെട്ടു എന്നോ കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ അപകടത്തില്‍ മരിച്ചു എന്നോ എന്തൊക്കെയോ വാര്‍‌ത്ത പരന്നിരുന്നു, ഇന്നുകാണുന്നവരെ നാളെ അന്വോഷിക്കരുത് എന്നും, എപ്പോഴും എല്ലായ്പ്പോഴും സ്വന്തം കാര്യം മാത്രം നോക്കുക എന്നുമുള്ള പ്രവാസത്തിന്റെ നീതിശാസ്ത്രത്തില്‍
എനിക്കവരെ മറക്കേണ്ടി വന്നു.
ഇന്ന് രാത്രി ഈ സുഖവാസവില്ലയിലാണ്‌ താമസം! ഇനിയൊരുപാടു നാള്‍ ഈ വില്ലയില്‍ എനിക്കൊറ്റയ്ക്ക് താമസിക്കാം, കൂട്ടിന്‌ ആന്റണിച്ചേട്ടനും കടല്‍‌പ്പാമ്പിന്‍ കുഞ്ഞുങ്ങളും
കാറും പണവും താമസിക്കാനൊരു മുറിയുമുണ്ടെങ്കില്‍ കൂട്ടു കിടക്കാന്‍ ഒരുപാടുപേരുണ്ടാകും
വീഞ്ഞിന്റെ ലഹരിയില്‍ കടല്‍‌താളത്തില്‍ ഇന്ന് ഏത് പദമാണ്‌ പാടേണ്ടത്?
വേണ്ട ഇന്ന് ആന്റണിയോടൊത്തു കൂടാം...

ഫ്ലോട്ടിംഗ് ബെഡ്ഡിലല്ലല്ലോ കിടന്നിരുന്നത്...ആരാണ്‌ കട്ടിലോടെ ആട്ടിത്തരുന്നത്?
ആന്റണിച്ചേട്ടാ അടങ്ങിക്കിടക്കൂ...റമ്മടിച്ച് ഓവറായെന്ന് കരുതി സ്വന്തം തലയില്‍ വെള്ളമൊഴിച്ചാല്‍ പോരെ?
എന്റെ തലയിലെന്തിനാ പ്ലീസ്, ഉറങ്ങാന്‍ അനുവദിക്കൂ...രാവിലെ ഡ്യൂട്ടിയുള്ളതാ.
ചുറ്റും മല്‍സ്യകന്യകമാരുണ്ട് , ഇവരെ ഇന്നലെ ദിവസക്കൂലിക്ക് വിളിച്ചിട്ടില്ലല്ലോ?
ഹാ നിയാലിന്‍ നീയെപ്പോ വന്നു? പഴത്തോട്ടങ്ങള്‍ വിളവെടുപ്പിന്‌ പാകമായോ?
അമ്മയ്ക്കു സുഖം തന്നെയോ?
നോക്ക് ഞാന്‍ ഇന്ന് അന്റാര്‍ട്ടിക്കന്‍ മഞ്ഞുകാടുകളിലേക്ക് ചിത്രയാത്ര തുടങ്ങുന്നു...
ഗംഗയില്‍ പോയപോലെയല്ല
നീണ്ട യാത്രയാണ്‌.

Tuesday, November 23, 2010

സ്വന്തം ഡൊമൈൻ ബ്ളോഗിൽ

അങ്ങിനെ, സുമേറിയൻ ഡയറി എന്ന കഥാ ബ്ളോഗിന്റെ അഡ്രസ്സ് http://sumarian.blogspot.com/ എന്നത് www.kadha.in എന്നും മണൽക്കിനാവ് എന്ന കവിതാബ്ളോഗിന്റെ അഡ്രസ്സ് http://manalkinavu.blogspot.com എന്നത് www.ekavitha.com എന്നും ആക്കിയ വിവരം എല്ലാവരെയും അറിയിക്കുന്നു (ഇനി അറിഞ്ഞില്ലഎന്ന് പരാതി പറയരുത്... ;))


നിങ്ങളുടെ ബ്ളോഗിന്റെ അഡ്രസ്സിലുള്ള ബ്ളോഗ്സ്പോട്ട് എന്ന വാൽ പലപ്പോഴും ഒരു അധികപ്പറ്റാണ്‌ എന്ന് തോന്നിയിട്ടില്ലേ, ഗൂഗിൾ തന്നെ അതിന്‌ ലളിതമായ പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുന്നു! വളരെ ലളിതമായ ചില പ്രക്രിയകളിലൂടെ ഇപ്പോൾ നമുക്ക് ബ്ളോഗിന്റെ ഡൊമൈൻ/url മാറ്റിയെടുക്കാവുന്നതാണ്‌. പലരും ഇതെക്കുറിച്ച് പോസ്റ്റ് ഇറക്കിയിട്ടുണ്ടെങ്കിലും സുഹൃത്തുക്കളുടെ ആവശ്യാനുസരണം ഒന്നുകൂടി വിശദമാക്കുന്നു (അപ്പുവേട്ടൻ കാണേണ്ട)
എന്റെ കവിതാ ബ്ളോഗിന്റെ url http://manalkinavu.blogspot.com/ ആയിരുന്നു. ഞാൻ ഇപ്പോൾ അത് www.ekavitha.com എന്നാക്കി.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ആദ്യം സ്വന്തമായി ഒരു ഡൊമൈൻ നെയിം രെജിസ്റ്റർ ചെയ്യുക എന്നുള്ളതാണ്‌. ഗൂഗിളിൽ നിന്ന് തന്നെ അത് വാങ്ങാം കഴിയും അതല്ലാതെ മറ്റ് നിരവധി ഡൊമൈൻ ദാതാക്കൾ നെറ്റിൽ ലഭ്യമാണ്‌
പലരും ഡൊമൈൻ വാങ്ങാൻ മടിക്കുന്നത്
ഓൺലൈൻ പർച്ചേസിന്റെ നൂലാമാലകളും
ക്രെഡിറ്റ് കാർഡും മറ്റും ഉപയോഗിച്ചു വാങ്ങുമ്പോഴുള്ള പ്രശ്നസങ്കീർ‍ണ്ണതകളെ ഓർത്തുകൊണ്ടുമാണ്‌.

ആ വിഷമം പരിഹരിക്കുന്നതിന്‌ ബ്ളോഗർമാരുടെയിടയിൽ തന്നെ ഡൊമൈൻ വില്പ്പനക്കാർ ധാരാളം ഉണ്ട്, അവരിൽ നിന്ന് ഡൊമൈൻ സ്വീകരിക്കുമ്പോൾ ഓൺലൈൻ കച്ചവടത്തിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയും
വെറും ഒരു സൈൻ അപിലൂടെ നിങ്ങൾക്ക്
ഡൊമൈൻ വാങ്ങാവുന്നതാണ്‌ 'കാശ് അടുത്ത മീറ്റിന്‌ തരാട്ടാ' എന്ന് പറഞ്ഞ് പണം കൊടുക്കാതെ മുങ്ങുകയും ചെയ്യാമല്ലോ?

ഒരു ഇമെയിലിലൂടെയോ ഫോൺ കോളിലൂടെയോ പറഞ്ഞുറപ്പിക്കുകയോ അല്ലെങ്കിൽ ബാങ്ക് അകൗണ്ടിലേക്ക് പണം അയച്ചുകൊടുക്കുകയോ അല്ലെങ്കിൽ "മീറ്റിന്റന്ന്" കൊടുക്കകയോ ചെയ്താൽ സംഗതി ക്ളീൻ...

അങ്ങനെ ഡൊമൈൻ സെല്ലേർസ് ആയ ബ്ളോഗർമാർ നിരവധിയുണ്ട്...
രൺജിത്ത് ചെമ്മാട് (ഈ ഞാൻ) ഷിനോദ് എടക്കാട്, മുള്ളൂക്കാരൻ തുടങ്ങി ഒരു പാട് പേരെ
നിങ്ങൾക്കറിയാമായിരിക്കും....

ഞാൻ വശം ഡൊമൈൻ വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് http://www.caspianwebbuilders.com എന്ന സൈറ്റ് സന്ദർശിക്കാവുന്നതാണ്‌. " .com" എന്ന എക്സ്റ്റൻഷന്‌ 500 രൂപയാണ്‌ ചിലവെങ്കിൽ " .in "എന്ന 700 രൂപയുടെ എക്സ്റ്റൻഷന്‌ ഇപ്പോൾ വെറും 165 രൂപയ്ക്ക് ലഭ്യമാണ്‌...(വാർഷിക സംഖ്യ)
ഡൊമൈൻ രജിസ്റ്റർ ചെയ്തു കഴിഞ്ഞാലുടൻ നിങ്ങളുടെ ഡൊമൈൻ കണ്ട്രോൾ പാനലിൽ CNAME RECORD ൽ പോയി ghs.google.com എന്ന് CNAME ആഡ് ചെയ്ത്, ബ്ളോഗർ സെറ്റിംഗിലെ പബ്ളിഷിംഗ് ലിങ്കിൽ ചെന്ന് കസ്റ്റം ഡൊമൈൻ ഓപഷനിൽ നിങ്ങളുടെ വാങ്ങിയ ഡൊമൈൻ ചേർത്തു കൊടുത്താൽ പിന്നെ ബ്ളോഗ് പഴയ ബ്ളോഗ്സ്പോട്ട് അഡ്രസ്സിലും പുതിയ ഡൊമനിലും ബ്രൗസ് ചെയ്യാൻ കഴിയും...
ഡൊമൈൻ രജിസ്റ്റർ ചെയ്യുന്നതിന്റെയും CNAME RECORD കൂട്ടിച്ചേർക്കുന്നതിന്റെയും ബ്ളോഗർ സെറ്റിംഗിലെ കസ്റ്റം ഡൊമൈൻ ചേർക്കുന്നതിന്റെയും ചിത്രസഹിത വിവരണം താഴെ കൊടുക്കുന്നു...







ഞങ്ങളുടെ സൈറ്റിൽ നിന്നും (ranjisoft incorporation ;)) ഡൊമൈൻ വാങ്ങാൻ ഉദ്ദ്യേശിക്കുന്നവർ ആദ്യാമായി http://www.caspianwebbuilders.com ബ്രൗസ് ചെയ്യുക, അതിലെ ഡൊമൈൻ സേർച്ച് എന്ന കോളത്തിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഡൊമൈൻ ലഭ്യമാണോ എന്ന് നോക്കുക
ലഭ്യമായ ഡൊമൈൻ ടിക് ചെയ്ത് ആഡ് കാർട്ട് ലിങ്ക് വഴി പോകുക നിങ്ങളുടെ വിവരങ്ങൾ കൊടുത്ത് സൈൻ അപ് ചെയ്യുക, തുടർന്ന് ഹോസ്റ്റിംഗ് പാക്കേജ് ഡൊമൻ മാത്രം വാങ്ങുക Choose duration കോളത്തിൽ തൽക്കാലത്തേക്ക്
ഒരു വർഷത്തിലേക്കുള്ളത് സെലക്ട് ചെയ്യാം (ഒന്നിച്ചു വേണേൽ അങ്ങിനെയുമാകാം)
Before checking out, you may wish to look at few related Products and Services you can add to your existing Package. We have listed these out for you below. എന്നത് സ്കിപ് ചെയ്യാം അത് ഹോസ്റ്റിംഗ് ചെയ്യുന്നതിനുള്ളതാണ്‌ (വർഷത്തിൽആയിരത്തഞ്ഞൂറു രൂപയോളം മാത്രം മുടക്കി, ചിലവു കുറഞ്ഞ വ്യക്തിപരമോ വാണിജ്യസംബന്ധിയോ ആയ വെബ് സൈറ്റുകൾ ഇപ്പോൾ ഹോസ്റ്റ് ചെയ്യാവുന്നതാണ്‌)
പകരം "No thanks proceed to check out" വഴി പോയി proceed to payment ലിങ്കിൽ അമർത്തിക്കഴിഞ്ഞാൽ നിങ്ങളുടെ ഡൊമൈൻ റെഡി. ഡൊമൈൻ ചാർജ്ജ് പിന്നീട് എത്തിച്ചു തരുകയോ മേല്പ്പറഞ്ഞ രീതിയിൽ തരപ്പെടുത്തുകയോ ചെയ്യാം
തുടർന്ന് നിങ്ങൾക്ക് ഇമെയിൽ കൺഫോമേഷൻലഭിക്കുന്നമുറയ്ക്ക് DNS SETTINGIS ൽ പോയി CNAME RECORD ആഡ് ചെയ്യാവുന്നതാണ്‌




ഡൊമൻ സ്ഥിരീകരണത്തിന്റെ ഇമെയിൽ ലഭിച്ചു കഴിഞ്ഞാൽ
Managing your Domain Name :

You can manage your Domain Name by logging into your Control Panel എന്ന ഇ മെയിൽ വന്ന ലിങ്ക് വഴി നിങ്ങളുടെ ഡൊമൈനിന്റെ Control Panel ൽ എത്തുകയും അതിലെ നാവിഗേഷൻ ബാറിന്റെ രണ്ടാമത്തെ ലിങ്ക് അയ domains ന്റെ sub heading ൽ "list of Ordersil" മെനുവിൽ എത്തുകയും നിങ്ങളുടെ ഡൊമൈനിൽ ക്ളിക് ചെയ്യുകയും ചെയ്യാം..

അങ്ങനെ ചെയ്തു കഴിഞ്ഞാൽ മുകളിൽ കാണുന്നതു പോലെ ഒരു വിൻഡൊ വരും..

അതിനു മുകളിൽ വലതു വശത്തു കാണുന്ന DNS link ൽ അമർത്തി manage DNS ലിങ്ക് വഴി CNAME സെറ്റ് ചെയ്യുന്ന ഓപ്ഷനിൽ പോകം...
പുതുതായി ചെയ്യുന്നവർക്ക് ഇത് ബുദ്ധിമുട്ടായി തോന്നുന്നുവെങ്കിൽ "Blog custom domain" ചെയ്യുന്നതിനുള്ള സെറ്റിംഗ്സ് ചെയ്യാൻ പറഞ്ഞാൽ ഞങ്ങൾ തന്നെ അത് സെറ്റ് ചെയ്യുന്നതായിരിക്കും...

പിന്നീട് വളരെ എളുപ്പത്തിൽ ബ്ളൊഗ്ഗറിലെ
settings-publishing-customdomain- Switch to advanced settings എന്ന ലിങ്കിൽ പോയി ഡൊമൈൻ കസ്റ്റമൈസ് ചെയ്യാവുന്നതാണ്‌


ഡൊമൈൻ കസ്റ്റമൈസ് ചെയ്യുന്നതിന്‌ ആദ്യമായി blogspot.com ൽ പോയി ലോഗിൻ ചെയ്യുക.
Dashboard ൽ settings-publishing-ക്ളിക്കിയാൽ You Are Publishing on blogspot.com
switch to custom domain എന്ന ലിങ്ക് കാണാം
അവിടെ ക്ളിക്കുക താഴെ ചിത്രത്തിൽ അടയാളപ്പെടുത്തിയതു ശ്രദ്ധിക്കുക





ചെയ്താൽ already own a domain? switched to advanced settings എന്ന ടെക്സ്റ്റ് ലിങ്ക് വലതു വശത്ത് മുകളിലായി കാണാം... switched to advanced settings ൽ ക്ളിക്കൂ അപ്പോൾ......



താഴെയുള്ള പോലുള്ള പേജ് കാണും...



Advanced setting option ൽ Your Domain എന്ന കോളത്തിൽ നിങ്ങളുടെ ഡൊമൈൻ ടൈപ് ചെയ്യൂ... അതിന്‌ താഴെ Redirect എന്ന് തുടങ്ങുന്ന കോളം ടിക് ചെയ്ത് സേവ് ചെയ്യൂ...

നിങ്ങളുടെ സ്വന്തം ഡൊമൈനിലുള്ള ബ്ളോഗ് റെഡി...



CNAME RECORDS ADD ചെയ്യുന്നതിനായി താഴെയുള്ള ചിത്രങ്ങളിൽ നോക്കിയാൽ വ്യക്തമാകും







Friday, May 7, 2010

കുങ്കുമ നിറമുള്ള ചായ (കഥ)



കരിയടുക്കളയുടെ ഓലമേല്‍ക്കൂരയിലുണ്ടാകുന്ന വിടവുകളിലൂടെ സൂര്യ രശ്മി കറുത്ത തറകളിലേക്ക് പതിയുന്നപോലെ തിളക്കമുള്ളതായിരുന്നു ആ നോട്ടം, ദൈന്യവും തേജസ്സാര്‍‌ന്നതുമായ കണ്ണുകളെ അതിജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
അല്പ്പം ഉടച്ചിലും അലച്ചിലിന്റെ മുഷിച്ചിലും പറ്റിയിട്ടുണ്ടെങ്കിലും പര്‍‌ദ്ദയ്ക്കുള്ളില്‍ കുന്നുകളുടെയും താഴ്വരകളുടെയും അതിര്‍ത്തികള്‍ വ്യക്തമായി കാണുന്നുണ്ട്! കണ്ണുകള്‍ മാത്രം അനാവൃതമാക്കി മുന്നിലിരിക്കുന്ന ഈ ഇറാനിയന്‍ സുന്ദരിയെ എങ്ങനെയാണ്‌ പറഞ്ഞുവിടേണ്ടത്?
"ഇമാറാത്തില്‍ ഭിക്ഷാടനം നിയമ വിരുദ്ധമാണെന്നറിഞ്ഞുകൂടെ, പിടിക്കപ്പെട്ടാല്‍ ജയില്‍‌വാസവും നാടുകടത്തലുമാണ്‌ ശിക്ഷാവിധി!മാത്രവുമല്ല, നിങ്ങളെപ്പോലുള്ള സുന്ദരികളായ യുവതികളെ പിടികൂടിയാല്‍ ഈന്തപ്പനയുടെ മുകളില്‍ നിന്ന് ഊര്‍ന്നു വീണപോലെ പുറമേ ബാക്കിയൊന്നും കണ്ടെന്നു വരില്ല! ഭിക്ഷാടനത്തിനുമപ്പുറം വേശ്യാടനത്തിനാവും ശിക്ഷിക്കപ്പെടുക!"

"ഭിക്ഷാടനത്തില്‍ ഹൃദയം മുറിയുന്നു, വേശ്യാടനത്തില്‍ ശരീരവും...ശരീരത്തിന്റെ നീറ്റല്‍ മാറുന്നതെളുപ്പം
ഹൃദയത്തിന്റെ മുറിവുകള്‍ ഒരിക്കലും ഉണങ്ങില്ല! അതുകൊണ്ട് തന്നെ ആദ്യത്തേതിലും നല്ലത്
തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തേതിലാണെന്ന് എന്റെ ചേച്ചിയെപ്പോഴും
പറയുന്നു, ഞാനതില്‍ വിശ്വസിക്കുന്നില്ലെങ്കിലും..."

"താനാളു കൊള്ളാമല്ലോ? കവിതപോലെ സംസാരിക്കുന്നു..."
"ബയ്യാ, അങ്ങനെ പറയരുത്, നിങ്ങളെപ്പോലെയുള്ള ഇന്ത്യന്‍ സഹോദരന്‍‌മാരുടെയോ, പ്രായം ചെന്ന ഇറാനിയന്‍ മാമുമാരുടെയോ അടുത്തൊക്കെയേ ഞങ്ങള്‍ പോകാറുള്ളൂ, അവരൊക്കെയേ വല്ലപ്പോഴും വല്ലതും കനിഞ്ഞു തരികയുള്ളൂ..."
പാക്കിസ്ഥാനികളുടെയോ, മിസിരികളുടെയോ, പലസ്ഥീനികളുടെയോ കണ്ണില്‍ ഈ വേഷത്തിലും ഭാവത്തിലും ചെന്ന് പെട്ടാല്‍, ബയ്യ പറഞ്ഞപോലെ, ഈ ശരീരത്തില്‍‌നിന്നൊന്നും ബാക്കി കിട്ടിലെന്നറിയാം.. പക്ഷേ, സമയവും തുകയും പറഞ്ഞുറപ്പിച്ച്,അഡ്വാന്‍സും വാങ്ങി കാള്‍ ഗേള്‍ കമ്മോഡിറ്റിയുടെ രാജകീയ പ്രൗഡിയില്‍ പോയാല്‍ കസ്റ്റമറിസത്തിന്റെ ഔപചാരികതയോടെയേ വെളിച്ചത്തിലും ഇരുട്ടിലും പെരുമാറുകയുള്ളൂ...
ഒറ്റ രാത്രിയ്ക്ക് ആയിരം ദിര്‍‌ഹത്തിനുമേല്‍ പറഞ്ഞുറപ്പിച്ച് ആഡം‌ബരകാറുകളുമായി ഞങ്ങളെപ്പോലുള്ളവരുടെ കാളുകള്‍ക്ക്കാ തോര്‍ത്ത് നില്‍ക്കാറുണ്ട്, പലരും...
വിലയ്ക്കെടുത്തവരെ മദ്യത്തില്‍ മയക്കി സ്വസ്ഥമായുറങ്ങുന്ന കഥകള്‍ പറഞ്ഞു കൂടപ്പിറപ്പുകള്‍ ചിരിക്കാറുണ്ടെങ്കിലും എനിക്കെന്തോ അങ്ങനെ കിട്ടുന്ന പണത്തിനോട് സമരസപ്പെടാന്‍ തോന്നുന്നില്ല!

"നിന്റെ കഥ കേട്ടു സമയം പോയതറിഞ്ഞില്ല! ഇപ്പോള്‍ പൊയ്ക്കൊള്ളൂ, രാവിലെ വന്നാല്‍ അകൗണ്ട്സ് സെക്ഷനില്‍ നിന്ന് എന്തെങ്കിലും വകുപ്പില്‍പ്പെടുത്തി വല്ലതും ശരിയാക്കിത്തരാന്‍ ശ്രമിക്കാം ഞാന്‍.."

"ബയ്യാ, മറ്റു ഓഫീസ് സ്റ്റാഫുകളോട് പറഞ്ഞു നാണം കെടുത്തല്ലേ, നിങ്ങളുടെ കൈവശമുള്ളത് എന്തെന്ന് വച്ചാല്‍ അതു മതി!"

ചുവന്നുതുടുത്ത കാല്‍‌വിരലുകള്‍ക്കിടയിലൂടെ കണ്ണുനീര്‍ത്തുള്ളികളും നൂറുകണക്കിന്‌ സഫടിക ക്രിസറ്റ്ലുകളും ചിലമ്പിച്ച ശബ്ദത്തിന്റെ അകമ്പടിയോടെ ചിതറി വീഴുന്നത് ഒരു ഞെട്ടലോടെയാണ്‌ തിരിച്ചറിഞ്ഞത്! എം.ഡി. യുടെ കപ്പലാണ്‌ അവളുടെ കണ്ണുനീരില്‍ മുങ്ങിയത്! കുനിഞ്ഞ് നിന്ന് എന്റെ കൈകളെ ചേര്‍‌ത്തുപിടിക്കാന്‍ എഴുന്നേറ്റപ്പോഴാണ്‌ സ്ഫടികത്തില്‍ നിര്‍‌മ്മിച്ച ഇം‌പോര്‍‌‌ട്ടഡ് ഇറ്റാലിയന്‍ കപ്പല്‍ ടേബിളില്‍ നിന്ന് താഴേക്ക് തെന്നിയത്! കാഴ്ച നഷ്ടങ്ങള്‍ക്കപ്പുറം കാല്പ്പനികമായ ഒരു സൗന്ദര്യലഹരിയിലേക്ക് ആവാഹിക്കപ്പെടുന്നതായാണ്‌ എനിക്കു തോന്നിയത്!
ചോഡ് ദോ, എന്റെ കൈയ്യബദ്ധമാണെന്ന് പറഞ്ഞോളാം..., നാളെ നിക്കി വരുമ്പോള്‍ വൃത്തിയാക്കിക്കൊള്ളും നീയിറങ്ങിക്കൊള്ളൂ വേഗം, ഞാനുമിറങ്ങുന്നു!
"എവിടെയാണ്‌ ബയ്യാ അക്കമഡേഷന്‍?"
"ദൈരയില്‍ത്തന്നെ നാസര്‍‌മസ്ജിദിനടുത്ത്, സില്‍‌വര്‍ കോര്‍ണര്‍ ബില്‍ഡിംഗില്‍"
"കൂടെ ഫാമിലിയില്ല അല്ലേ? കാണാറില്ല, ഷോപ്പിങിലൊന്നും?"
"ഇല്ല ഫാമിലി ഫ്ലാറ്റാണ്‌, ഞാനൊറ്റയ്ക്കാണ്‌ താമസം.."
"റൂം നമ്പര്‍?"
"നൂറ്റിപ്പന്ത്രണ്ട്."
"എന്തിനാണ്‌ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍?"

ഉത്തരം കൊടുക്കാതിരിക്കാന്‍ ഒരു കാരണവും തോന്നിയില്ല, മറിച്ച് ഉത്തരങ്ങളുമായ് ചോദ്യങ്ങള്‍ക്ക് ഉള്ളിലാരോ കാത്തു നില്‍ക്കുന്ന പോലെ! എന്തോ..
"ഉത്തരം ഞങ്ങളുടെ വംശവൃക്ഷത്തില്‍ നിന്നാകുമ്പോള്‍ ചോദ്യങ്ങള്‍ എത്രയും പേടിയില്ലാതെ ചോദിക്കാം... പ്രത്യേകിച്ചും ബയ്യയെപ്പോലെ മനോഹരമായി ചിരിക്കാനറിയുന്നവരോട്! ഉള്ളില്‍ കലക്കങ്ങളൊന്നുമില്ലാത്തവരാണ്‌ ഇങ്ങനെ സുന്ദരമായി ചിരിക്കുന്നതെന്ന് എന്റെ ചാച്ചാജി പറഞ്ഞിട്ടുണ്ട്!"

ചിരി, തന്റെ ഗ്രോസറിയില്‍ സ്ഥിരമായി വന്നിരുന്ന ലബനോണ്‍കാരിയെ മരിച്ചു മറവു ചെയ്തിടത്തുനിന്ന് മാന്തി ഭോഗിച്ചതിന്‌ ശരീഅത്ത് കോടതി തലവെട്ടിയ മിര്‍സാഖാന്റെ ചിരിയെക്കുറിച്ചാണ്‌ ഞാന്‍ ഓര്‍ത്തത്! ആരിവേപ്പിന്‍ തണ്ടുകൊണ്ട് എപ്പോഴും ഉരതി വെളുപ്പിച്ചുകൊണ്ടിരിക്കുന്ന വീതികുറഞ്ഞ നിരയൊത്ത പല്ലുകള്‍ കാട്ടി എല്ലാവരോടും ഹൈവാട്സില്‍ ചിരിച്ചിരുന്ന മിര്‍‌സ കഴുത്തില്‍ കറുപ്പ് തുണി മൂടുന്നതു വരെ അത് തുടര്‍‌ന്നിരുന്നത്രേ.. ഒറ്റ വെട്ടിനു വേര്‍പെട്ടു പോയ നീളന്‍ താടിയും നീണ്ട മുടിയുമുള്ള ആ മുഖവും ചിരിയും ആ ഗ്രോസറിയ്ക്കു മുന്നിലെത്തുമ്പോള്‍ എന്നെ ഇപ്പോഴും വഴി മാറി നടത്താറുണ്ട്! അതിവളോട് ഇപ്പോള്‍ പങ്ക് വെയ്ക്കേണ്ട! അവളുടെ ചാച്ചയുടെ ചിരിശാസ്ത്രത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ട.

റൂമിലേക്കു നടക്കുമ്പോള്‍ അവളുടെ കാല്‍‌വിരലുകളും പൊട്ടിയ സ്ഫടിക ക്രിസ്റ്റലുകളും തടാകത്തെ കണ്ണിലൊളിപ്പിച്ച ഇറാനിയന്‍ കണ്ണുകളും, ഒരു കൊളാഷു പോലെ വഴി നീളെ ചിതറിക്കിടക്കുന്നുണ്ട്.
ഇന്ന് അമീര്‍ചാച്ചയുടെ കഥകേള്‍ക്കാന്‍ പോകാന്‍ തോന്നുന്നില്ല, വേണ്ട, മുറിയില്‍ തന്നെ കൂടാം... പ്രണയാതുരമായ ഒരു കുപ്പി വൈന്‍ ഫ്രിഡ്ജിലിരിപ്പുണ്ട്, കഴിഞ്ഞ വീക്കെന്‍ഡില്‍ ട്രാവല്‍ മാര്‍‌ട്ടുണ്ടായിരുന്നതിനാല്‍ അത് പൊട്ടിക്കാന്‍ കഴിഞ്ഞില്ല, ഇന്നതിനെ ആവാഹിക്കണം! പഴയ പ്രണയകാലത്തിന്റെ താമരക്കുളങ്ങളില്‍ ഒന്ന് നീന്തിയലയണം... വീഞ്ഞിനും പ്രണയത്തിനും കവിതയ്ക്കും ഒരേ മണമാണെന്ന് ആരാണ് പറഞ്ഞത്?

ഫ്ലാറ്റിന്റെ ചില്ലു വാതിലിലൂടെ നോക്കിയാല്‍ കോര്‍ണീഷ് മുഴുവനായും കാണാം...കടലിടുക്ക് ഒരു നഗരത്തെ എങ്ങനെരൂപപ്പെടുത്തുന്നു, നഗരസൗന്ദര്യത്തെയും ജലഗതാഗതത്തെയും ടൂറിസത്തെയും ഒരു കടല്‍ച്ചാല്‍ ഏതെല്ലാം രീതിയില്‍ സഹായിക്കുന്നു എന്നൊക്കെ ദുബായ് കോര്‍ണീഷ് സ്വയം വിളംബരം ചെയ്യുന്നുണ്ട്! ചരക്കു നിറച്ച് ഇറാന്‍ തുറമുഖങ്ങളിലേക്ക്പോ കാന്‍ ഒരുങ്ങി നില്‍ക്കുന്ന നൂറുകണക്കിന്‌ പത്തേമാരികള്‍, ഉല്ലാസ സവാരി ചെയ്യുന്ന ദീപാലംകൃതംമായ ജലയാനങ്ങള്‍, ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകള്‍, ബെല്ലിഡാന്‍സും മദ്യവും പതയുന്ന ആഡംബര നൗകകള്‍, ബേപ്പൂര്‍ പെരുമയില്‍ തല ഉയര്‍‌ത്തി നില്‍ക്കുന്ന രാജകീയ ഉരുക്കള്‍, ബര്‍‌ദുബായ്ക്കും ദൈരയ്ക്കുമിടയില്‍ കടത്തു നടത്തുന്ന പരമ്പരാഗതമായ അബ്രകള്‍.... ഇവയൊക്കെ നെഞ്ചിലേറ്റി നഗരമദ്ധ്യം ജലസമൃദ്ധമാക്കുന്നുണ്ട് ഈ കടല്‍ച്ചാല്‍.

പോയിരുന്നുവെങ്കില്‍ അമീര്‍ചാച്ചയ്ക്ക് ഇന്നെന്തു കഥയായിരിക്കും പറയാനുണ്ടായിരിക്കുക? ഇന്നലെ എവിടെയാണ്‌ നിര്‍‌ത്തിയത്?

"കടലിടുക്കുകളാണ്‌ നഗരങ്ങളുടെ ഗര്‍ഭപാത്രം! കടല്‍ ചെരിവുകള്‍ മണല്പ്പരപ്പിലേക്ക് തുറമുഖങ്ങളെ പ്രസവിച്ച് നഗരങ്ങളാക്കി വളര്‍‌ത്തി വലുതാക്കുന്നു! മഹാനഗരങ്ങളുടെ പ്രായപൂര്‍‌ത്തിക്കൊടുവില്‍ വഴി മാറി പുതിയ നഗരഗര്‍‌ഭം തേടി പതിഞ്ഞൊഴുകുന്നു."

വായില്‍ എരിയുന്ന ചുരുട്ടു കുത്തിക്കെടുത്തി ഓളത്തില്‍ ഉലയുന്ന ബോട്ടിന്റെ വീഞ്ഞപ്പലകയിലെ കള്ളയറ തുറന്ന്ന ഷ്‌വാര്‍പുകയിലയെടുത്ത് അമീര്‍ ചാച്ച ചുണ്ടിനിടയില്‍ തിരുകി. പഴങ്കഥകളുടെ വേലിയേറ്റമുണ്ടാകുമ്പോള്‍, ചുരുട്ടിന്റെ കനല്‍ വഴികളില്‍ നിന്ന് ദിശമാറി ചുണ്ടുകളുടെ ഞരമ്പുകളിലൂടെ തലച്ചോറിലേക്ക് ഓളത്തള്ളലുണ്ടാകാന്‍ പുകയിലയാണ്‌ നല്ലത് എന്ന്ചാ ച്ചതന്നെ വെളിപ്പെടുത്തിയതാണ്‌.
വെള്ളത്തിലേക്ക് മറിഞ്ഞുവീഴാതെ ഞാന്‍ മരക്കാലുകളില്‍ കുറുകേ കെട്ടിയ പനന്തടുക്കില്‍ മുറുകെപ്പിടിച്ചു. പാഴ്സി കലര്‍‌ന്ന ഉറുദു ഭാഷയുടെ ഒഴുക്കുള്ള താളത്തില്‍ അമീര്‍ചാച്ചയെന്ന ഇറാനി വൃദ്ധന്റെ സഞ്ചാരസാഹിത്യവും ലോകവീക്ഷണങ്ങളും വഴിഞ്ഞൊഴുകുന്ന നേരത്ത് കടലലകളുടെ അലോസരം പോലും കഥയുടെ വേലിയേറ്റങ്ങളെ പിറകോട്ട് വലിക്കും. ബഡാ അബ്രാ എന്നു വിളിക്കുന്ന ബോട്ടുജെട്ടിയില്‍ തന്റെ ഊഴം കാത്തുകിടക്കുന്ന അമീര്‍ചാച്ചയെന്ന ഇറാനിയന്‍ ബോട്ട് ഡ്റൈവര്‍, സമുദ്ര യാത്രകളുടെയും മരുഭൂമിയിലെ ഒട്ടകപാതകളുടെയും തീരാത്ത കഥകള്‍ പറയാറുള്ള അയാളാണ്‌ എന്റെ ഒഴിവു സമയങ്ങളധികവും അപഹരിക്കുന്നത്!


ചാച്ചക്കിഷ്ടമുള്ള ബദാം പരിപ്പും പിസ്തായുമായി മരു-ക്കടല്‍ യാത്രാവിവരണം കേട്ടിരിക്കാന്‍ പോകാറുള്ള ഞാന്‍ കഥയുടെ പെരുമഴ ചോര്‍‌ത്താനനുവദിക്കാതെ പലപ്പോഴും ബോട്ടുയാത്രകളില്പ്പോലും അദ്ധേഹത്തെ അനുധാവനം ചെയ്യാറുണ്ട്! ഓഫീസിലെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്ന് ഒന്ന് കുതറിമാറി കടലിടുക്കുകളുടെ ശാന്തതാളം മനസ്സിലേക്കാവാഹിക്കാന്‍ ഇടയ്ക്ക് ഇത്തരം കഥായാത്രകള്‍ വളരെ ഉപകാരപ്രദമാണ്‌.

ഒരു ദാര്‍ശനികന്റെ ഭാവത്തോടെ തന്റെ നരച്ച താടിയുഴിഞ്ഞ് അമീര്‍ ചാച്ച കഥ തുടര്‍ന്നു! നനയാതെ, തളിര്‍ക്കാതെ, കൊടും വെയിലേറ്റ് നഗ്നയായി ചേതനയറ്റ് കിടക്കുന്ന മണല്‍ക്കന്യകമാരുടെ കബന്ധങ്ങളിലൂടെ, പച്ചപ്പിന്റെ, ആര്‍ദ്രതയുടെ, മഴപ്പെയ്ത്തിന്റെ നനവിടങ്ങളുള്ള മരുപ്പച്ചകള്‍ തേടി വെയലിലലഞ്ഞ വ്യാഴവട്ടങ്ങള്‍ക്കപ്പുറം ഹുസൈന്‍ ചാച്ചയുടെ വെയിലുരുക്കിയ പൂച്ചക്കണ്ണുകള്‍ ആര്‍ദ്രമായി.. ഊറി വരുന്ന നനവുകളിലൂടെ ഒരു സാര്‍ത്ഥവാഹക സംഘം മണല്‍ വഴി തേടുന്നു..

തുകല്‍ സഞ്ചികളില്‍ ശേഖരിച്ച ദാഹജലം, വഴിയിടങ്ങളില്‍ നിന്ന് പെറുക്കിയടുക്കിയ ഉണങ്ങിയ ഈന്തപ്പഴങ്ങള്‍ പനവട്ടികളില്‍ പൊതിഞ്ഞുകെട്ടി തോരണം തൂക്കിയ ഒട്ടകപ്പുറത്ത് കരുവാളിച്ച കുഞ്ഞുങ്ങളും സ്ത്രീകളും. താഴെ എരിയുന്ന റാന്തല്‍ വിളക്ക്, പൂഞ്ഞയ്ക്ക് മുകളില്‍ കുറുകേ കെട്ടിയ പനമ്പായ, ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേക്ക് വെയിലുകളിലൂടെ പലായനം ചെയ്യപ്പെടുന്ന പേര്‍ഷ്യന്‍ ഗോത്രക്കാര്‍... പച്ചപ്പിന്റെ, കടല്‍ക്കരകളുടെ നിരുപദ്രവരൗദ്രങ്ങളുടെ മല്‍സ്യതീരങ്ങളും ഈന്തപ്പനകളുടെ വിഭവസമൃദ്ധികളും മാടിവിളിക്കപ്പെടുമ്പോള്‍ ഒട്ടകങ്ങള്‍ മണല്‍‌പ്പരപ്പില്‍ നങ്കൂരം താഴ്‌ത്തും കറുത്തു കരുവാളിച്ച മണല്‍‌നാവികരിറങ്ങി ഒട്ടകപ്പുറത്തെ കുഞ്ഞുവീടുകള്‍ മണലിലേക്കിറക്കും. മണലാഴത്തില്‍നിന്ന് കുഴിച്ചെടുക്കുന്ന പശിമണലില്‍ ഉപ്പുവെള്ളമൊഴിച്ചു കുതിര്‍ക്കും. മനുഷ്യമണമേല്‍‌ക്കാത്ത കടല്‍ക്കരയിലെ വെളുത്ത ചിപ്പി വാരി കൂട്ടത്തിലെ കുഞ്ഞുങ്ങള്‍ പനയോലവട്ടിയില്‍ നിറയ്ക്കും. കുട്ടിപ്പട്ടാളങ്ങളുടെ ഉല്‍സാഹത്തിമര്‍‌പ്പില്‍ കുഴഞ്ഞ ചെളിമണ്ണില്‍ കക്കയും ശംഖും വിതറിക്കുഴയ്ക്കും, വെയിലേറ്റു കരുവാളിച്ച ബലിഷ്ഠ കരങ്ങളില്‍ മണലും ചിപ്പികളും ചേര്‍ന്നുറച്ച ഉരുളകള്‍ രൂപപ്പെടും, കരവിരുതിന്റെ, നിലനില്പ്പിന്റെ മൂശയില്‍ ഒട്ടകപ്പാലിന്റെ ഈന്തപ്പഴത്തിന്റെ ചടുലത വിടര്‍ന്ന് നാലു ചുമരുകള്‍ രൂപം കൊള്ളും. അതിനുമുകളില്‍ പനന്തണ്ടുകളും പനയോലകളും നിവരും. അകത്തുവിരിച്ച പനമ്പായയില്‍ വെയിലു തിന്ന അമ്മമാര്‍ മുലചുരത്തും.. മരക്കരിക്കനലുകള്‍ക്ക് മേല്‍ പച്ചമീന്‍ വെന്തു ഞെരിയും വേട്ടക്കഴുകന്റെ സൂക്ഷ്മദര്‍‌ശിനിയില്‍ റാഞ്ചിയെടുക്കപ്പെട്ട മരുജീവികള്‍ അത്താഴത്തിന്‌ രുചിയേകും.... ഒന്നൊന്നായുയരുന്ന ചതുരസ്തംഭങ്ങള്‍ക്കിടയില്‍ ഒട്ടകക്കൂട്ടങ്ങള്‍ വിശ്രമിക്കും..കാലികള്‍ മുള്‍പ്പടര്‍പ്പുകളില്‍ ഇല തിരയും.. ഒരു ഗ്രാമഗര്‍‌ഭം അവിടെ സൃഷ്ടിക്കപ്പെടും.. കാലിവളര്‍‌ത്തലും മല്‍സ്യബന്ധനവും മുത്തുവാരലുമൊക്കെയായി ഗ്രാമം തിടം വെയ്ക്കും.

അങ്ങനെയൊരു ഗ്രാമത്തിലാണ്‌ ഞാന്‍ വളര്‍‌ന്നത്. ചൂടും തണുപ്പും ആവോളമേല്‍ക്കുമെങ്കിലും ആ ഗ്രാമ ജീവിതത്തിന്റെ വിശുദ്ധിയും സന്തോഷവും ഈ പെട്രോനഗരത്തിനുണ്ടോ?

ചോദ്യങ്ങളിലാണ്‌ അമീര്‍ ചാച്ചയുടെ കഥകള്‍ അവസാനിക്കുക. വര്‍ത്തമാന ജീവിതത്തിലേക്ക് തൊടുക്കുന്ന ഒരായിരം ചോദ്യങ്ങള്‍‌ക്കൊടുവില്‍ അമീര്‍ ചാച്ച തളര്‍ന്നിരിക്കും.. നഷ്‌വാര്‍ പുകയില ഉഴിഞ്ഞുതുപ്പി, ഒരു ചുരുട്ടിനു തീക്കൊളുത്തും. നഗരജീവിതത്തിലെ അവസാനനാളുകളില്‍ തുണയേകാനായി ഒരു നാലാം കെട്ടിന്റെ കാര്യത്തെക്കുറിച്ചും എപ്പോഴുമടിക്കുറിപ്പിടാറുമുണ്ട് ആ വൃദ്ധയുവാവ്.

ഡോര്‍ബെല്ലിന്റെ ശബ്ദമാണ്‌ ചാച്ചയുടെ കടല്‍ച്ചൊരുക്കില്‍നിന്ന് എന്നെ വര്‍ത്തമാനത്തിലേക്ക് വീണ്ടെടുത്തത്, ആരായിരിക്കും? എന്ന ചിന്തയ്ക്കൊപ്പം ഉള്ളിലൊരു തുടുപ്പിന്റെ പെരുമ്പറ മുഴുങ്ങുന്നുണ്ട്!
ഡോര്‍‌ലെന്‍സ്സിലൂടെ വെറുതേ നോക്കിയെന്നെയുള്ളൂ.

വേശ്യാടനത്തെയും ഭിക്ഷാടനത്തെയും കുറിച്ച് ദാര്‍‌ശനികമായി സംസാരിച്ചവള്‍ ഇന്നെന്റെ ഏകാന്തതയിലേക്ക് ദേശാടനത്തിനെത്തിയിരിക്കുന്നു. മുറിയിലാകെ അറേബ്യന്‍ ഊദിന്റെ തുളുമ്പുന്ന മണം.

ഒരേ സമയം ആകര്‍‌ഷിക്കുകയും വികര്‍‌ഷിക്കുകയും ചെയ്യുന്ന മണം പലപ്പോഴും അറബ് വംശജരുടെ സ്വഭാവവുമായി നേര്‍‌രേഖയില്‍ സഞ്ചരിക്കുന്നുണ്ട് എന്നു തോന്നാറുണ്ട്! ചില ഗന്ധങ്ങള്‍ ആശ്ലേഷത്തിന്റെ വഴിമരുന്നുകളാണ്‌, മറ്റു ചിലവ ചുംബനം യാചിച്ചു വാങ്ങും! വാരിപ്പുണരൂ എന്നു വിളിച്ചു കൂവിക്കൊണ്ട് ചില മണങ്ങള്‍ വിടാതെ പിന്തുടരും ചിലത് എന്റടുത്ത് വരരുതെന്ന് പറഞ്ഞ് അകലം സൂക്ഷിക്കും! ഇത്തരം വിപരീത ചിന്തകളുടെ കടിഞ്ഞാണുമായി മണങ്ങള്‍ പലപ്പോഴും തന്നെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്!

"പുരുഷന്റെ പ്രഞ്ജയിലേക്ക് വാരിപ്പുണരൂ എന്ന് പരിഭവിച്ചുകൊണ്ട് പിറകേ നടക്കുന്ന ഈ അത്തറിന്റെ ഫ്ലേവര്‍ നിനക്കെവിടുന്നു കിട്ടി?"

ഔപചാരികതയിലേക്കോ, പെട്ടെന്നു കേറി വന്ന അല്‍ഭുതങ്ങളിലേക്കോ കയറിച്ചെല്ലാതെ ഈയൊരു ചോദ്യമാണ്‌ ആദ്യമായാണ്‌ എന്നില്‍ നിന്ന് പുറപ്പെട്ടത്..

തെല്ലൊരമ്പരപ്പോടെ കണ്ണുകളൊന്ന് പിടഞ്ഞ് അവള്‍ മൗനിയായി. പിന്നെ സ്ഥിരപരിചിതനായ ഒരു സുഹൃത്തിനോടെന്ന പോലെ മൗനമൂര്‍ന്നു മുത്തുകളായ് ചിതറി വീണു.

"വാരിപ്പുണരുവാന്‍ തോന്നുന്നുവോ?, അതപകടം, പിന്നെ ഊര്‍ന്നു പോകാന്‍ കഴിയാത്ത വിധം ബയ്യ എന്നില്‍ വിലയിക്കും.. അതു വേണ്ട, ബയ്യയെ എനിക്കിഷ്ടമാണ്‌, ഈ ചുഴിയില്‍ ഒതുങ്ങിത്തീരാതെ വിശാലമായ അഴിമുഖങ്ങളിലേക്ക്സ ഞ്ചരിക്കുവാനുള്ളതല്ലേ?, പിന്നെ ഫ്ലേവറിന്റെ കാര്യം അതിലളിതം. നിങ്ങളുടെ രാജ്യത്തില്‍ നിന്ന്, രാജസ്ഥാനില്‍ നിന്നും വരുന്ന ഊദിന്‍ കമ്പുകള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ കിട്ടും. അതു ചന്ദനത്തൊലിയും ചേര്‍ത്ത് കനലുകള്‍ക്ക് മേല്‍ പുകയ്ക്കും, അതിനു നേരെ കാലുകളകത്തി നില്‍ക്കും, പുക കാലുകളിലൂടെ അരക്കെട്ടിലൂടെ മാറിടങ്ങളിലൂടെ തഴുകി കഴുത്തിനും പര്‍ദ്ദയ്ക്കുമിടയിലുള്ള വിടവുകളിലൂടെ പുറത്തേയ്ക്ക് വമിക്കുമ്പോള്‍ ശരീരവും പര്‍ദ്ദയും അടിവസ്ത്രങ്ങളും വരെ ഊദിന്റെ ബന്ധനത്തിലാകുന്നു. ഒരാഴ്ചയോളം വസ്ത്രങ്ങളില്‍ നിന്നും ആ മണം വിട്ടുമാറില്ല"

"അപ്പോള്‍ ശരീരത്തില്‍ നിന്നോ?"

"അത്.... വിയര്‍‌ത്ത ശരീരത്തിലേക്ക് വെള്ളം കോരിയൊഴിക്കുമ്പോഴറിയാം, വിട്ടകലാന്‍ ഭാവിക്കാതെ ചിണുങ്ങി നില്‍ക്കുന്ന മണത്തിന്റെ റൊമാന്റിക് ചേഷ്ടകള്‍..!"
"എങ്ങനെ വിട്ടകലാതിരിക്കും? ഈ ചന്ദന വിഗ്രഹത്തില്‍ കയറിയാല്‍ പിന്നെ ഏതു ദൂപത്തിനാണ്‌ വിട്ടകലാന്‍ തോന്നുക"
അവളുടെ വാക്കുകളിലുള്ള അതേ സ്വാതന്ത്ര്യത്തോടും കുസൃതിയോടും തന്നെയാണ്‌ ഞാന്‍ മറുപടി പറഞ്ഞത്!

"ബോസ്, ചായയിടാനുള്ള സൗകര്യമില്ലേ ഇവിടെ?
"ഞാനൊരു ചായമിക്സ് ചെയ്തു തരാം, താഴെയുള്ള ഗ്രോസറിയിലേക്ക് ഒരു പായ്ക്കറ്റ് കുങ്കുമപ്പൂ വിളിച്ചു പറയുമോ? സഫ്രോണ്‍ ചേര്‍ത്ത് നല്ല ഇറാനിയന്‍ ചായ ഉണ്ടാക്കിത്തരാം"
"തുമാരീ മര്‍ജീ..."


ബയ്യാ എന്ന വിളി മാറി ബോസിലേക്ക് കൂടുമാറിയിരിക്കുന്നു, സഹോദരസ്ഥാനത്തില്‍ നിന്ന് മാറ്റപ്പെട്ടിരിക്കുന്നു! എന്താണ്‌ ഭാവം എന്ന് കണ്ടറിയാം... എന്തായായാലും ചായക്കുടിക്കാം...

"നിന്റെ പേര്‌?"

"ബഹര്‍ സിതായേഷ്"

"സമുദ്രത്തിന്റെ പേരാണല്ലോ? അതു പോലെ നിഗൂഢമാണ്‌ നീയും..."

"നിഗൂഢതയൊന്നുമില്ല ജീ, നിങ്ങളെപ്പോഴും എന്നെക്കാണാറുണ്ട്, ഞാന്‍ നിങ്ങളെയും! പര്‍ദ്ദയ്ക്കുള്ളിലായതുകൊണ്ട് തിരിച്ചറിയാന്‍ കഴിയാത്തതാണ്‌. ജയിന്റ് സൂപ്പര്‍‌‌മാര്‍ക്കറ്റിനടുത്തുള്ള പഴകി വീഴാറായ വില്ലകളില്ലേ? അതിലൊന്നിലാണ്‌ താമസം, നിങ്ങള്‍ ഷോപ്പിംഗിനു വരാറുള്ളപ്പോഴൊക്കെ ഞാന്‍ കാണാറുണ്ട്... അഞ്ചു വര്‍ഷത്തോളമായി കാണാറുള്ള സൗമ്യനായ ഒരാളോട് എന്തിന്‌ അകല്‍ച്ച പാലിക്കണം? പ്രത്യേകിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു വരുന്ന ഒരു ആര്യരക്തത്തിനോട്?"

"ഓഫീസില്‍ വച്ച് നീ വംശവൃക്ഷത്തിന്റെ കാര്യം പറഞ്ഞത് അതായിരുന്നോ? ചോദിക്കണം എന്നു കരുതിയതാണ്‌ അതേക്കുറിച്ച്! ചരിത്രമെങ്ങനെ അറിയാം?"

"ഡിയര്‍, പത്താം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട് ഞാന്‍, സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ പിന്നെ തുടരാന്‍ കഴിഞ്ഞില്ല!എന്റെ ഉപ്പയ്ക്ക് മൂന്ന് ഭാര്യമാരിലും കൂടി പതിനാറ് മക്കള്‍, അതില്‍ പതിനാല്‌ പേരും പെണ്‍കുഞ്ഞുങ്ങള്‍! അറബികള്‍ ഉപേക്ഷിച്ച ആ പഴകി വീഴാറായ വില്ലകളില്‍ വീര്‍പ്പു മുട്ടിക്കഴിയുന്നു, ഉമ്മമാരും മറ്റ് ചേച്ചിമാരും അറബിവീടുകളില്‍ വീട്ടുവേലയ്ക്കു പോകുന്നതുകൊണ്ടും ആത്മാഭിനത്തിന്‌ വല പേശാത്തതുകൊണ്ടും വാടക വല്ലാതെ കൊടുക്കേണ്ടി വരില്ല! ഞാന്‍ പറഞ്ഞല്ലോ എനിക്കിഷ്ടമല്ല അവിടങ്ങളില്‍ തേഞ്ഞ് തീരാന്‍..
ഓരോരുത്തരെയായി ഞങ്ങളുടെ ഉമ്മാമാര്‍ വിലപേശി കെട്ടിച്ചയയ്ക്കുന്നു, ഞങ്ങളുടെ ആചാരപ്രകാരം നോക്കി വളര്‍ത്തിയതിന്‌ ഇങ്ങോട്ടാണ്‌ പണം നല്‍കുക! അമ്പത്തഞ്ച് വയസ്സായ ഒരു കിഴവന്റെ അഞ്ചാം ഭാര്യയായി എന്നെ കൈമാറുവാനുള്ള കരാറില്‍ മനസ്സുകൊണ്ട് ഒപ്പു വച്ചു കഴിഞ്ഞിരിക്കുന്നു എന്റെ ഉമ്മ"

"തേയിലയുടെ കറുപ്പും പാലിന്റെ വെളുപ്പും കുങ്കുമത്തിന്റെ ചവപ്പും നിന്റെ മധുരവും ഇടകലര്‍ന്ന ഈ ചായ ഞാന്‍ കുടിച്ചതില്‍ വച്ചേറ്റവും സ്വാദിഷ്ടം!!"

"ഇതെന്റെ ജീവിതമാണ്‌ ഡിയര്‍. ഒരു ഗ്ലാസ്സ് ചൂടു വെള്ളത്തില്‍ വെന്തു നീറി സമ്മിശ്രവികാരങ്ങളില്‍ ഞാന്‍ വലിച്ചുകുടിക്കപ്പെടാന്‍ പോകുന്നു!"

"ഹേയ് ശുഭമായത് മാത്രം ചിന്തിക്കൂ, എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ചോദ്യം ഒരുക്ലീഷേയാണെന്നറിയാം, എങ്കിലും?"

"ഒന്നിനും കഴിയില്ല! എങ്കിലും, ഞാനിന്ന് നിന്റെ കൂടെ ഇവിടെ താമസിക്കട്ടെ?"
"വീട്ടിലെന്തു പറയും?"
"പതിനാറ് പേരില്‍ ആരൊക്കെ, എവിടെയൊക്കെയെന്ന് നോക്കാന്‍ ആരുണ്ടവിടെ? അവനവനെവിടെയാണെന്നറിയാതെ രാത്രികളിലൂടെ ഓരോരുത്തരം സഞ്ചരിക്കുന്നു, ആഡം‌ബരനൗകകള്‍ പോലെ ഈ കടലിടുക്കാകെ ഒന്നു പ്രദക്ഷിണം വെച്ച് തിരിച്ച് തങ്ങളെ ബന്ധിച്ചിടാറുള്ള ഇരുമ്പുകുറ്റികളില്‍ വന്ന് സ്വയം ബന്ധസ്ഥനാകുന്നു.!"

അലസമായ, അടുക്കും ചിട്ടകളില്ലാതെ ചിതറിക്കിടക്കുന്ന മുറി അവളുടെ കൈകളിലൂടെ ഒരു ചിത്രവിസ്മയമായി രൂപപ്പെടുന്നത്കൗ തുകത്തോടെയാണ്‌ നോക്കിയിരിക്കുന്നത്,

"ഒരു കുപ്പി വൈനേയുള്ളൂ ഒരു ഗ്ലാസ് വേണമെങ്കില്‍ ഷെയര്‍‌ ചെയ്യാം..."

"കുടിച്ചിട്ടില്ല ഇതുവരെ, നിന്റെ കൈപിടിച്ച് ഒരു വീഞ്ഞിന്റെ കാണാത്തിടങ്ങളിലൂടെ യാത്ര ചെയ്യാന്‍ കഴിയുന്നുവെങ്കില്‍ അത് എനിക്ക് സന്തോഷകരം തന്നെ"
"എന്താണ്‌ നിനക്കു ടച്ചിംഗ്സ് വേണ്ടത്?"
"പിസ്തായോ, പീനട്സോ ബദാം പരിപ്പോ മാത്രമേ എന്റെ കൈവശമുള്ളൂ, ഞാന്‍ വീഞ്ഞിനോടൊപ്പം കൊറിക്കുന്നത് അതാണ്‌"
"അതെല്ലാം എന്റെ നാട്ടില്‍ നിന്നു വരുന്നതല്ലേ? എനിക്കിഷ്ടമില്ലാതിരിക്കാന്‍ വഴിയില്ലല്ലോ?"
"തല വെള്ളത്തില്‍ മുക്കാതെ നിനക്കെങ്ങനെ ഈ കടല്പ്പരപ്പില്‍ നീന്താന്‍ കഴിയുന്നു? ഒന്നു മുങ്ങിത്താണു കൂടെ ആണ്മണമേല്‍ക്കാത്ത ഈ കലിടുക്കില്‍"

"പരിചയമില്ലാത്ത വെള്ളത്തില്‍ തല നനഞ്ഞാല്‍ നീരുദോഷം വരുമെന്ന് അമ്മ പറയാറുണ്ട്! കുളിച്ചു കേറുമ്പോള്‍ പുരട്ടാനുള്ള രാസ്‌നാദിപ്പൊടി ഞാന്‍ കരുതിയിട്ടില്ല!"

കോര്‍ണീഷിലിപ്പോള്‍ കുറ്റിയില്‍ നിന്ന് നൗകകളുടെ വടങ്ങള്‍ വിമുക്തമായിക്കൊണ്ടിരിക്കുന്നു... ഉല്ലാസ സവാരിയുടെ ആരവാരങ്ങളുമായി ആഘോഷരാത്രിവാസികള്‍ ഉല്ലസിക്കുന്നു.

"ഡിയര്‍ കുറച്ച് കാലം ഞാന്‍ നിന്റെ കൂടെ കഴിഞ്ഞോട്ടേ? നീയൊന്നും തരേണ്ട! ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങിത്തന്നാല്‍ നീ വരുമ്പോഴേയ്ക്കും പാചകം ചെയ്തു വയ്ക്കാം... ഫ്ലാറ്റു വൃത്തിയാക്കാം, നിന്റെ വസ്ത്രങ്ങള്‍ അലക്കിത്തേച്ചു തരാം, നിനക്കുവേണ്ടതെല്ലാം തരാം... കൊതിയാകുന്നു സ്വന്തമെന്നു തോന്നുന്ന ഒരാണിനെ കുറച്ചുകാലം പരിചരിക്കാന്‍... നിനക്കു ക്ഷമയുണ്ട്! നീയെന്റെ ആഴങ്ങളില്‍ മുങ്ങി മരിക്കില്ലെന്നെനിക്കുറപ്പുണ്ട്, അജ്ഞാതമായ കടല്‍ച്ചെരിവുകളിലേക്ക് മാന്ത്രികനായ ഒരു നാവികനെപ്പോലെ നീ കപ്പലോട്ടുമ്പോള്‍ നങ്കൂരമിറങ്ങാത്ത എന്റെ ആഴങ്ങള്‍ കടല്‍ക്ഷോഭത്തിനെ ആവേശിക്കുന്നുണ്ടെങ്കിലും ഈ വേലിയേറ്റം ഞാന്‍ ആസ്വദിയ്ക്കുന്നു. അടുക്കേണ്ടാത്ത ദ്വീപുകളില്‍ നിന്റെ ഗതി തിരിയുമ്പോള്‍ നിന്റെ കപ്പല്‍ തട്ടിതകരാതെ ഞാന്‍ രക്ഷിച്ചുകൊള്ളാം... ഒരു വേലിയേറ്റത്തിന്റെ കിനാവുകളുമായി ഞാനേതെങ്കിലും കരിങ്കടലിലേക്ക് ഒഴുകിച്ചേരാം..."


തലേന്നത്തെ തിരക്കില്‍ അലാം വെയ്ക്കാന്‍ മറന്നുവെങ്കിലും കൃത്യം ആറരയ്ക്ക് അവള്‍ തട്ടിവിളിയ്ക്കുന്നു, ചൂടേറിയ സഫ്രോണ്‍ ചായയില്‍ നിന്ന് ആവി പറക്കുന്നു, ബ്രഷില്‍ പേസ്റ്റ് തേച്ച് ഒരുക്കി വെച്ചിരിക്കുന്നു, എപ്പോഴാണ്‌ ഇവള്‍ ഹീറ്റര്‍ ഓണ്‍ ആക്കിയത്? എന്റെ കുളിവെള്ളത്തിന്റെ പാകം ചൂട് ഇവളെങ്ങനെ മിക്സു ചെയ്തു?

നിന്നെയിവിടെ തനിച്ചാക്കിപ്പോയാല്‍ ഞാന്‍ വരുമ്പോള്‍ നീയിതെല്ലാം അടിച്ചുമാറ്റി എമിറേറ്റ്സ് വിടുമോ എന്ന ചോദ്യം വായില്‍ വച്ചു വിഴുങ്ങിക്കളഞ്ഞു.
വിലപിടിച്ചതൊന്നുമില്ല, എന്തെങ്കിലും എടുക്കുന്നുവെങ്കില്‍ അതു കൊണ്ടവള്‍ സംതൃപ്തയാവട്ടെ!

"ഞാന്‍ പോകുന്നു ബഹര്‍, വൈകിട്ട് കാണാം."
"ലഞ്ച് ഓഫീസിലേക്ക് കൊണ്ട് വരണോ?"
"നീ ഇതിന്‌ പുറത്തേക്കിറങ്ങിയെന്നറിഞ്ഞാല്‍ പിന്നെ നീയെന്നെ കാണാന്‍ വരേണ്ടതില്ല"
"ജീ ഹാം"

വൈകുന്നേരം മൊബൈലിലേക്ക് വന്ന മെസ്സേജില്‍ ഇങ്ങനെ എഴുതപ്പെട്ടിരുന്നു
"പരിചരിക്കാനനുവാദം തന്ന നല്ല രാത്രിക്ക് നന്ദി, വീഞ്ഞിനും നിന്റെ കപ്പല്‍ച്ചാലുകള്‍ക്കും നന്ദി,
ബയ്യാ, ഇനി കാണാന്‍ കഴിയുമെന്ന് കരുതുന്നില്ല. നാളെയാണ്‌ ചടങ്ങ്! ഇന്ന് രാത്രി തന്നെ
അങ്ങോട്ട് തിരിക്കുന്നു"

റൂമിലേക്ക് തിരിക്കുമ്പോള് വഴി നീളെ വെളുപ്പും നീലയും‍ ചേര്‍ന്ന കടല്‍ച്ചിത്രങ്ങളുടെ കൊളാഷ് ചിതറിക്കിടക്കുന്നു, ചിത്രക്കാന്‍‌വാസിലേക്ക് മുറുക്കിത്തുപ്പിയപോലെ സഫ്രോണ്‍ നിറമുള്ള ചായ ഒലിച്ചിറങ്ങുന്നു! റൂമിലെ ഏകാന്തത അലോസരമുണ്ടാക്കുന്നു, അടുക്കിവെച്ച പുസ്തകങ്ങളും വസ്ത്രങ്ങളും വാരിച്ചിതറിയിട്ടു. അടുക്കു ചിട്ടകള്‍ ഏകാന്തതയ്ക്ക് ആക്കം കൂട്ടുന്നു! അമൂര്‍ത്തങ്ങളായി ചിതറിയിടപ്പെട്ടവയ്ക്കിടയില്‍ ഒരബ്സ്ടാറ്റിക് പൈന്റിംഗ് പോലെ സ്വയം ചിതറിക്കിടന്നു. കണ്ണു തറയ്ക്കുന്ന ചുമരുകളിലെല്ലാം കുങ്കുമ നിറമുള്ള ചായ ഒലിച്ചിറങ്ങുന്നു.

വയ്യ, ഇന്നിവിടെക്കൂടാന്‍ വയ്യ! അമീര്‍‌ചാച്ചായുടെ കഥ കേള്‍ക്കാന്‍ പോകാം...

ഗ്രോസറിയില്‍ നിന്ന് ബദാം പരിപ്പിന്റെ കവര്‍ വാങ്ങുമ്പോള്‍ കുങ്കുമപ്പൂവിന്റെ ഒരു പായ്ക്കറ്റ് കൂടി ചാച്ചയ്ക്ക് വേണ്ടി കയ്യില്‍ കരുതി...

ചാച്ചയുടെ ബോട്ടില്‍ ഒരു കുറിയ മനുഷ്യന്‍ പാന്‍ ചവച്ചിരിക്കുന്നു! കുട്ടിത്തം വിടാത്ത കണ്ണുകളെങ്കിലും കരുവാളിച്ച മുഖമുള്ളവന്‍!

"അരേ ഭായ്, അമീര്‍ ചാച്ചാ കഹാം ഗയാ? കോന്‍ ഹൊ തും?"
"മേം ഉസ്കാ ബേട്ടാ ഹും, ആജ് സേ യേ ഹമാരാ ഹെ, ബാപ്നേ മുജേ യെ ദിയാ ഹെ"

ഫോണിലെ മെസ്സേജ് ടോണ്‍ എന്തോ വിളിച്ചു പറയുന്നു.

"കൂടെക്കൂടാന്‍ അനുവദിച്ച നല്ല മനസ്സിന്‌ നന്ദി, വീഞ്ഞിനും മാന്ത്രിക വിരലുകള്‍ക്കും നന്ദി, കടലാഴത്തിലേക്ക് നങ്കൂരമിറക്കാത്ത നിന്നിലെ കപ്പിത്താനും നന്ദി, ഇന്നു രാത്രി മുതല്‍ ഞാന്‍ ഒരു പാടു പേര്‍ പരിചരിക്കപ്പെട്ട് പൊളിയാറായ അടുക്കളയിലെ അടുപ്പുകല്ലാകുന്നു"

കൈയ്യിലെ കുങ്കുമപ്പാക്കും പിസ്തായും മുറുകെപ്പിടിച്ചു റൂമിലേക്ക് നടന്നു, ഒരു കുങ്കുമച്ചായ സ്വന്തമായി ഉണ്ടാക്കി നോക്കാം... നാളെ ഒരു കുപ്പി വൈന്‍ വാങ്ങാം അതിലേക്ക് ഈ ബദാം പരിപ്പ് നീക്കിവെയ്ക്കാം...
ഇപ്പോള്‍ വഴികളെല്ലാം വ്യക്തമാണ്‌! ചുമരുകളില്‍ നിന്ന് കുങ്കുമച്ചായ പൊടിഞ്ഞിറങ്ങി തന്റെ കയ്യിലെ കവറിലേയ്ക്ക് കൂടുമാറുന്നു.

pictures coutesy : google search, n the real owners..

Saturday, April 10, 2010

ഗൾഫുകാരന്റെ രണ്ട് നില വീട്

മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഒരനുഭവക്കുറിപ്പ്! ഓണ്‍ലൈന്‍ ലിങ്കിലേക്ക് ഇതുവഴി പോകാം...



മൊയ്തീനിക്കയെ പത്ത് വര്‍ഷത്തോളമായി ഞാന്‍ കാണുന്നു,
അങ്ങനെ പറഞ്ഞാല്‍ ശരിയാവില്ല, പത്ത് വര്‍ഷത്തോളമായി മൊയ്തീനിക്ക തരുന്ന സുലൈമാനി ഞാന്‍ കുടിക്കുന്നു,
മൊയ്തീനിക്ക അടിച്ച പൊറോട്ട ഞാന്‍ തിന്നുന്നു, മീന്‍ മൊളകിട്ടത് കൂട്ടി മോട്ട ചോറ് കഴിക്കുന്നു....
കഫെറ്റീരിയ ജോലിക്കാരനായ മൊയ്തീനിക്ക മുപ്പതിലേറെവര്‍ഷമായത്രേ യു.എ.യി.ലെത്തിയിട്ട്
ഖോർഫക്കാൻ തുറമുഖത്തിനടുത്ത് ലോഞ്ചില്‍ നിന്ന് ചാടി നീന്തി കരയ്ക്ക് കേറി, മലയും മണലും നിറഞ്ഞ
റാസല്‍ഖൈമയില്‍ കഴിച്ചുകൂട്ടിയ എഴുപതുകളെക്കുറിച്ച്, പൊറോട്ടമാവ് ചാമ്പുന്നതിനിടയില്‍ മൊയ്തീനിക്ക
പറഞ്ഞുകൊണ്ടേയിരിക്കും....

കഫെറ്റീരിയയുടെ തൊട്ടടുത്തുതന്നെയുള്ള പൊളിഞ്ഞുവീഴാറായ വില്ലയിലാണ്‌ മൊയ്തീനിക്കയും
മറ്റു ജോലിക്കാരും താമസിയ്ക്കുന്നത്, താമസിയ്ക്കുന്ന ഒറ്റ മുറിയില്‍ മൂന്ന് കട്ടിലുകള്‍ കഷ്ടിച്ചിടാം..
മൂന്ന് നിലക്കട്ടിലുകളാണ്‌ ഗള്‍ഫ് അക്കമഡേഷനുകളില്‍ അധികവും, ചിലത് രണ്ട് നിലയും...
താഴത്തെ നില ഒരാള്‍ക്ക് കഷ്ടി ഇരിക്കാം അതിന്‌ മുകളിലേയ്ക്ക് കയറാന്‍ കനം കുറഞ്ഞ
ഇരുമ്പുകമ്പികളുടെ ഗോവണികളുണ്ട്, മുകളിലത്തെ നിലയിലുള്ളവര്‍ താഴെ വീഴാതിരിക്കാന്‍
ഒരു ഇരുമ്പു കമ്പി വളച്ച് തടയിണ കെട്ടിയിട്ടുണ്ടാവും...
മൊയ്തീനിക്ക പൊറോട്ടയടിച്ചും പുക ശ്വസിച്ചും ശോഷിച്ചു പോയതിനാല്‍ കനക്കുറവിന്റെ
പേരില്‍ മുകളിലത്തെ നിലയിലായിലിരിക്കും കിടക്കുക.

മുകളിലുള്ളവന്‍ ഒന്ന് തിരിഞ്ഞ് കിടന്നാല്‍ താഴെയുള്ളവനും നടുവിലുള്ളവനും
ഉണരും! മറ്റുള്ളവര്‍ ഒന്ന് മറിഞ്ഞുകിടന്നാലും സ്ഥിതി ഇതു തന്നെ,
താഴത്തെ നിലയിലും രണ്ടാം നിലയിലുമുള്ളവര്‍ക്ക് മദ്യം ഹറാം അല്ലാത്തതിനാലും
രണ്ട് പേര്‍ കൂടി പതിനഞ്ച് ദിര്‍ഹത്തിന്റെ ഒരു നെപ്പോളിയന്‍ വാങ്ങിയാല്‍
സുഖമായി അടിച്ച് ബോധം കെട്ട് കിടന്നുറങ്ങാം എന്നുള്ളതിനാലും കട്ടിലിന്റെ ഇളകിയാട്ടങ്ങള്‍
സഹകിടപ്പന്മാര്‍ അറിയുന്നത് വിരളമാണ്‌!
അങ്ങനെ മൂന്നാം നിലയില്‍ ഉറങ്ങാതെ കിടക്കുന്ന രാക്കനവുകളിലാണ്
മൊയ്തീനിക്ക തന്റെ മൂന്ന് നില മാളികയെക്കുറിച്ച് സ്വപ്നം കാണാറ്...

ജീവിതത്തിന്റെ നല്ല കാലം ഈ ഇരുമ്പു കട്ടിലിന്റെ മൂന്നാം നിലയില്‍ ചിലവഴിച്ചു,
ശിഷ്ടകാലം നാട്ടില്‍ ഒരു രണ്ട് നില വീടെങ്കിലും കെട്ടി അതിന്റെ ബാല്‍ക്കണിയിലിരുന്ന്
ഒരി ബീഡിയെങ്കിലും വലിക്കണം, കെട്ടിയോളുണ്ടാക്കിത്തരുന്ന സുലൈമാനി മോന്തി മോന്തിക്കുടിക്കണം
ബീവിയുടെ അലുക്കത്തിന്റെ പളപളപ്പില്‍ കണ്ണഞ്ചി ആ മടിയില്‍ തല ചായ്ച്ച് പുലരുവോളം കിസ്സ പറഞ്ഞിരിക്കണം...
അവളുണ്ടാക്കിത്തരുന്ന ദോശയില്‍ മുളക് ചമ്മന്തി കൂട്ടിക്കഴിക്കണം....

അതുകൊണ്ട് തന്നെ മൊയ്തീനിക്കായുടെ പൊറോട്ടയടി ദ്രൂതതാളത്തിലാകും
അരിതിളയ്ക്കുന്ന വന്യതയ്ക്കനുസരിച്ച് ചുമയുടെ രൗദ്രതാളമുതിരും...

ഒടുവില്‍ ആ സുദിനം വന്നെത്തി, പെയിന്റടിക്കാനും, മറ്റുചില്ലറ അല്ലറചില്ലറ പണിയും മാത്രമേ
ബാക്കിയുള്ളൂ....മൊയ്തീനിക്ക ടിക്കറ്റെടുത്തു...

ചുമയുടെ, കിതപ്പിന്റെ, വിയര്‍‌പ്പിന്റെ മലിനതാളത്തില്‍
മൊയ്തീനിക്ക എന്നെ ദീര്‍ഘമായാശ്ലേഷിച്ചു....

"ഈ വയസ്സന്‍ പ്രാന്തന്റെ ബിടല്‍സ് കേട്ടിരിക്കാന്‍ സമയംണ്ടാക്ക്ണ മാസ്റ്റല്ലേ ങ്ങള്,
ന്റെ കുട്ടി ബരണം പെരേല്‍ക്കൂടല്‍ മ്മക്ക് ആഘോഷാക്കണം..
മൊയ്തീനിക്ക പോവാണ്, ദെവസം നോക്കീട്ട് മ്മള്‌ വിളിക്കാം..."

നിറകണ്ണുകളോടെ ഒരനുഭവത്തിന്റെ സമ്പൂര്‍ണ്ണസമാഹാരത്തെ ഞാന്‍ യാത്രയാക്കി...
മൊയ്തീനിക്കാന്റെ ആഗ്രഹം നടത്തിക്കൊടുക്കണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു...
മൊയ്തീനിക്ക പോയതിന്‌ ശേഷം ഇടയ്ക്ക് വിളിച്ചു...

"പൈന്റടി നടക്ക്ണ്‌ കയ്യിലെ കാശ് കയ്യാറായി"
പതിവു പല്ലികളുടെ തനിയാവര്‍‌ത്തനം...
പിന്നെപ്പിന്നെ വിളി നിന്നു..മൊയ്തീനിക്ക വീടിന്റെ തിരക്കിലലിഞ്ഞെന്നു കരുതി
മൊയ്തീനിക്കാനെയും ബീവിയെയും അവരുടെ ലോകത്ത് വിട്ട്
ഞാനെന്റെ ലോകത്ത് തിരക്കിലായി...

ഇന്നലെ മൊയ്തീനിക്കാന്റെ അയല്‍‌വാസി എന്നെ ഫോണില്‍ വിളിച്ചു...

"കഴിഞ്ഞാഴ്ച മൊയ്തീനിക്ക മയ്യത്തായി, കുടിരിക്കല് തീരുമാനിച്ചേന്റെ തലേന്ന്
ഒരു വയ്യായി വന്ന്... മെഡിക്കല്‍ കോളേജ് കോണ്ടോണ വഴി ചോര ചര്‍ദ്ദിച്ചു മരിച്ചോലൊ!!!"

കുടിരിക്കലിന്‌ വിളിച്ച ആളുകളൊക്കെ വീട്ടില്‍ കൂടിയിരുന്നു
മൊയ്തീനിക്ക വാങ്ങി വച്ച ചൂരല്‍കസേര ബാല്‍ക്കണിയിലിരുന്ന് വെയില്‍ കായുന്നുണ്ട്....
അലുക്കത്തിന്റെ പളപളപ്പും കിലുകിലുക്കവും മൊയ്തീനിക്കാന്റെ നെഞ്ചില്‍ത്തല്ലി കരയുന്നുണ്ട്....

കഫ്റ്റേരിയയില്‍ ഇപ്പോള്‍ മാഹിയില്‍ നിന്നു വന്ന സുലൈമാന്‍ പൊറോട്ടയ്ക്ക് മാവുകുഴച്ചുകൊണ്ടിരിക്കുന്നു...

Sunday, April 4, 2010

കള്ള ടാക്സി (ഒരനുഭവക്കുറിപ്പ്)


മാതൃഭൂമി, പ്രവാസലോകത്തിൽ പ്രസിദ്ധീകരിച്ച ഒരനുഭവക്കുറിപ്പ്! ഓണ്‍ലൈന്‍ ലിങ്കിലേക്ക് ഇതുവഴി പോകാം...


പത്ത് പന്ത്രണ്ടു വർഷം മുൻപാണ്‌, ദുബായ് അന്നും നഗരത്തിന്റെ സർവ്വ ഭാവങ്ങളും മുഖത്തെഴുതിയ തിരക്കുകളുടെ ലോകമാണ്‌...
യാത്രാക്ളേശം തന്നെയാണ്‌ അന്നും മുഖ്യ പ്രശ്നം, ഇന്നത്തെപ്പോലെ മേട്രോ ട്രെയിനോ,
ഇരുനിലബസ്സുകളോ, നീളൻ ബസ്സുകളോ, സർവ്വീസ് നടത്തിയിരുന്നില്ല!
പോക്കുവരവുകൾക്ക് ടാക്സികൾ മാത്രമാണാശ്രയം,
ദുബായിൽ ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം സാധാരണക്കാരും
താരതമ്യേന തിരക്കുകുറഞ്ഞ ഷാർജയിലും അജ്മാനിലുമൊക്കെയാണ്‌ താമസം...
അതുകൊണ്ട് തന്നെ അജ്മാൻ - ഷാർജ - ദുബായ് റോഡുകൾ എപ്പോഴും
തിരക്ക് പിടിച്ചതാണ്‌, ആവശ്യത്തിന്‌ ടാക്സികൾ കിട്ടാറുമില്ല!

അവിടെയാണ്‌ കള്ളടാക്സികൾ രംഗത്തിറങ്ങുന്നത്...
സ്വന്തമായി കാറുള്ളവരോ, റെന്റ് എ കാർ എടുത്തവരോ,
പാർടൈം ആയോ, ഫുൾടൈം ആയോ, ആളുകൾ പ്രൈവറ്റ് ടാക്സി സർവ്വീസ് നടത്തുന്നു.
കള്ള ടാക്സി എന്ന പേരിലാണ്‌ മലയാളികളുടെയിടയിൽ ഇത് അറിയപ്പെടുക...
സാധാരണക്കാർക്ക് ഇവർ വലിയ ഒരാശ്വാസമാണ്‌...

അഞ്ച് ദിർഹം കൊടുത്താൽ മതി, ദുബായിൽ കൊണ്ട് വിടും ഏതെങ്കിലും വഴിക്ക് തിരിഞ്ഞുമറിഞ്ഞ്
സ്വന്തം ഫ്ളാറ്റിനു മുന്നിലിറങ്ങണമെങ്കിൽ അതും സാധിക്കും...
കള്ളടാക്സികൾക്ക് മാത്രമായി, പാർക്കിംഗ് ഏരിയകൾ വരെയുണ്ട്. സി.ഐ.ഡി. ഉദ്യോഗസ്ഥരുടെ
കണ്ണുവെട്ടിച്ച് പാർക്കിംഗ് ഏരിയകൾ മാറിക്കൊണ്ടിരിക്കും.
റോളാ സ്ക്വയറിലും മറ്റു നഗരകേന്ദ്രങ്ങളിലും നിന്ന് സ്ഥലപ്പേര്‌ മന്ത്രിയ്ക്കുന്ന
ഏജന്റുമാർ യാത്രക്കാരെ കൃത്യമായി വണ്ടിയ്ക്കടുത്തെത്തിയ്ക്കും...
അന്വോഷണ ഉദ്യോഗസ്ഥന്മാർക്കറിയാഞ്ഞിട്ടാവില്ല, ഒരു പക്ഷേ,
യാത്രാക്ലേശം രൂക്ഷമാകാതിരിക്കാൻ കണ്ണടയ്ക്കുന്നതുമാകാം...
എങ്കിലും ഇടയ്ക്കും തലയ്ക്കുമൊക്കെ ഓരോരുത്തരെ പൊക്കിക്കൊണ്ടു പോകും...
വലിയ പിഴയും ലൈസൻസ് ക്യാൻസലടക്കമുള്ള ശിക്ഷയും വിധിയ്ക്കുമെങ്കിലും
കള്ളടാക്സിക്കാരുടെ എണ്ണം കുറയാറില്ല.


ആയിടെയാണ്‌ യു.എ.ഇ യിൽ കടുത്ത വിസാ നിയന്ത്രണം വന്നത്‌, അറ്റസ്റ്റ്‌ ചെയ്ത ഡിഗ്രി സർട്ടിഫിക്കറ്റ്‌
ഉള്ളവർക്ക്‌ മാത്രമേ വിസ നല്കൂ എന്ന നിയമം ശക്തമായതോടെ പല സ്ഥാപനങ്ങളും വെട്ടിലായി,
ആയിടെ ഞാൻ സ്വന്തമായി തുടങ്ങിയ അഡ്വെർടൈസിംഗ്‌ കമ്പനി അടച്ചുപൂട്ടേണ്ട ഗതികേടിലുമായി,
വളരെ അടുത്ത രണ്ട്‌ ബന്ധുക്കളെ കൊണ്ടുവരാനായി തുടങ്ങിയതായതായിരുന്നു,
അവർ ബിരുദദാരികളല്ലാത്തതിനാലാണ്‌ പ്രശ്നമായത്‌,
ഡ്യൂപ്ളികേറ്റ്‌ ഡിഗ്രി സർട്ടിഫിക്കറ്റ്‌ അറ്റസ്റ്റു ചെയ്തു കൊടുക്കുന്ന `കാസർഗോഡ്‌ എംബസി`
എന്ന പേരിൽ വിളിക്കുന്ന
സംഘങ്ങളിൽ നിന്ന്‌ സാധനം കിട്ടും പക്ഷേ പിടിക്കപ്പെട്ടാൽ പുലിവാലാണ്‌ ....
പിന്നെയുള്ള ഒരു ഐഡിയ യു.എ.ഇ. - ഒമാൻ അതിർത്തിയിലുള്ള അൽ-ഐൻ എന്ന സ്ഥലത്തിനടൂത്തുള്ള
ബുറൈമി എന്ന സ്ഥലത്തുനിന്നുള്ള ഫ്രീ വിസയാണ്‌.
ഒമാൻ എന്ന രാജ്യത്തിലെ വിസയായതിനാലും പണം
കിട്ടിയാൽ ഫ്രീ വിസ എത്ര വേണമെൻകിലും എടുത്തു കൊടുക്കുന്ന അരബികൾ ഉള്ളതിനാലും
എഴുപതിനായിരം മുതൽ ഒരു ലക്ഷം വരെ ഇന്ത്യൻ രൂപ കൊടുത്താൽ സാധനം കൈയ്യിൽ കിട്ടും..
ഫ്രീ വിസ എന്ന രീതിയിൽ ഔദ്യോഗികമായ വിസ ഇല്ലാത്തതിനാലും മറ്റു സ്പോൺസർമാരുടെ
കീഴിൽ ജോലിയെടുക്കുന്നത്‌ നിയമവിരുദ്ധമായതിനാലും
കൂടുതൽ പേർ അത്തരത്തിലുള്ള വിസകൾക്ക് മുതിരാറില്ല.
അങ്ങനെ ബുറൈമി വിസയിൽ ജോലി നോക്കുന്ന നിരവധിപേരുണ്ടെൻകിലും...

ഇപ്പോൾ അതിർത്തി ചെക്ക്പോസ്റ്റുകളിൽ ശക്തമായ പരിശോധനയുള്ളതിനാൽ
അത്തരം പോക്കുവരവുകൾ ഒരു പരിധി വരെ അവസാനിച്ചു എന്നുതന്നെ പറയാം...
ആയിടെയാണ്‌ എന്റെ മാമന്റെ കമ്പനിയ്ക്കും ഇതേ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നത്
മാമന്റെ ഒരു ബന്ധുവിന്‌ അത്യാവശ്യമായി വിസയെടുക്കേണ്ടി വന്നതിനാൽ
ബുറൈമി വിസയെ ആശ്രയിക്കേണ്ടി വന്നു..
ഇന്ത്യയുടെ ഒരു ലക്ഷം രൂപ അതായത്‌ യു.എ.ഇ.യുടെ എട്ടായിരത്തോളം ദിർഹവുമായി
ഉടൻ ബുറൈമിയിലെത്താൻ അറബി വിളിച്ചു പറയുന്നു...മാമനാണെൻകിൽ ഭീകരമായ തിരക്കിൽ,
ഞാൻ ആയിടെ എത്തിയിട്ടേ ഉള്ളൂ..., കൈയ്യിൽ പണം തന്ന്‌ ഉടൻ എത്തിക്കാൻ
എന്നെത്തന്നെ ഏല്പ്പിച്ചു...
ബുറൈമിയിലേക്കുള്ള യാത്രയാണ്‌ രസം, ഇരുനൂറിലേറെ കിലോമീറ്റർ ഓടണം, കണ്ണെത്താദൂരം മരുഭൂമിയിലൂടെയുള്ള യാത്ര, ആൾവാസമില്ലാത്ത ഭീതിജനകമായ പാത!
ദുബായിൽ നിന്നുള്ള ഔദ്യോഗിക ടാക്സികൾ വിരളമായേ കിട്ടൂ
പിന്നെ ആശ്രയം നമ്മുടെ കഥാനായകന്മാരായ കള്ളടാക്സികൾ തന്നെ,
ധാരാളം പാകിസ്ഥാനികൾ ദുബായ്‌-ബുറൈമി സർവ്വീസ്‌ നടത്തുന്നുണ്ട്‌...
കുളിക്കാത്ത, പല്ല്‌ തേക്കാത്ത, താടിവടിക്കാത്ത, ഭീകരകായന്മാരായ മനുഷ്യർ...
ആളും തരവും ഒത്താൽ യാത്രക്കാരെ കൈയ്യേറ്റം ചെയ്ത്‌ മോഷണം നടത്തുന്ന
സംഘാംഗങ്ങൽ ഡ്രൈവർമാരിൽത്തന്നെയുണ്ട്‌!
ഇത്തരം ഭീതിജനകമായ്‌ കഥകൾ അവിടങ്ങളിൽ പോയി വരാരുള്ളവർ പൊടിപ്പും
തൊങ്ങലും വച്ച്‌ പറയുന്നത്‌ കേൾക്കാറുമുണ്ട്‌...
മൂന്ന്‌ പാക്കിസ്ഥാനികളാണ്‌ സഹയാത്രികരെൻകിൽ ഒരു മലയാളി അവരുടെ കൂടെ കയറില്ല,
രണ്ട്‌ പേർ പാക്കിസ്ഥാനികളാണെൻകിലും ബാക്കി രണ്ട്‌ മലയാളികൾക്ക്‌ കൂടെപ്പോകാൻ പേടിയാണ്‌
മലയാളികളേക്കാൾ ശാരീരിക ക്ഷമത കൂടുതലും ബുദ്ധി കുറവുമാണല്ലോ അവർക്ക്...

അങ്ങനെ ഞാൻ കള്ളടാക്സിക്കാരുടെ ഏരിയയിൽ നാലു മലയാളികൾ കൂടുന്നതു വരെ കാത്തു നിന്നു...
ആളെകിട്ടുന്നില്ല, നേരം വൈകുന്നു, അപരിചിതമായ സ്ഥലത്തേയ്ക്കാണ്‌ പോകുന്നത്,
കേട്ടുപരിചയം പോലുമില്ല, സ്ഥലം കണ്ടെത്തി, ആളെ കണ്ടെത്തി പണം ഏല്പ്പിക്കണം....
വിസ കൈയ്യോടെ വാങ്ങണം
ഇരുട്ടിയാൽ പ്രശ്നമാകും...

ഒടുവിൽ ആളെകിട്ടി, ഒരു മലയാളി, ഞാൻ, ഒരു ആന്ധ്രക്കാരൻ, ഒരു പാക്കിസ്ഥാനി,
പാക്കിസ്ഥാനി ഡ്രൈവറും...

ആശ്വാസയാത്രയ്ക്കിനിയെന്തുവേണം?

യാത്ര തുടർന്നുകൊണ്ടിരിക്കുന്നു...
പണം കൈയ്യിലുണ്ട്... തെല്ലും ഭയമില്ല, കൂടെയുള്ളത് മൂന്നും ഇന്ത്യക്കാരാണല്ലോ...?
വഴിയിൽ ആളിറങ്ങും എന്ന ഒന്ന് ഉറക്കത്തിൽപോലും ആലോചിക്കാത്ത കാര്യമാണ്‌
മരുഭൂമിയിൽ ആരാണിറങ്ങാൻ...?
നിർഭാഗ്യമല്ലാതെന്തു പറയാൻ...
യാത്രതുടർന്ന ഉടനെ ഒരു കാൾ വന്നു, മലയാളിക്കെന്തോ അത്യാവശ്യകാര്യത്തിന്‌
തിരികെ കമ്പനിയിലേക്ക് പോണം....ആദ്യം പറഞ്ഞുറപ്പിച്ച പതിനഞ്ച് ദിർഹം കൊടുത്ത്
അയാളിറങ്ങിപ്പോയി....
ആന്ധ്രക്കാരന്റെ സ്ഥിതികേൾക്കേണ്ടേ...?
അയാൾ മരുഭൂമിയിലുള്ള ഒട്ടകഫാമിലെ ജോലിക്കാരനാണ്‌..
പാതിവഴിയിലയാളുമിറങ്ങിയപ്പോയി....

കാൽമുട്ട് കൂട്ടിയിടിയ്ക്കാനിനിയെന്തുവേണം...?

ഇപ്പോൾ ഞാനും രണ്ട് 'പച്ച'കളും മാത്രമാണ്‌ ഇപ്പോൾ വണ്ടിയിൽ
അവരുടേതായ ‘പഷ്തു’ ഭാഷയിൽ അവരെന്തൊക്കെയോ സംസാരിക്കുന്നു...
പാകിസ്ഥാനിനാടോടിഗാനം സ്റ്റീരിയോവിലൂടെ ഒഴുകി വരുന്നു,
മൊബൈൽ റേൻച്‌പോലുമില്ലാത്തയിടം!
ഞാനൊറ്റയ്ക്ക്, ഒരു ലക്ഷത്തോളം രൂപയുമായി, അത്രയ്ക്ക് സ്പഷ്ടമായി ഉറുദു സംസാരിക്കാനുമറിയില്ല,
പോകേണ്ടിടത്തെക്കുറിച്ചും വ്യക്തമായ ധാരണയില്ല....
നേരം ഇരുട്ടിത്തുടങ്ങുന്നു.....


പെട്ടെന്ന് വലതു വശത്ത് കണ്ട പള്ളിയിലേക്ക് പാക്കിസ്ഥാനി വണ്ടി തിരിക്കുന്നു, "നമാസ് കർക്കീ ആയേഗാ,
ആവോനാ" എന്നെന്നോട് പറയുന്നു,
"നഹീം മേം ഹിന്ദു ഹും, "
"ഹിന്ദുസ്ഥാനീ ഹേ ക്യാ, തും ലോഗ് ക്യോം നമാസ് നഹീം കർത്തേ?"
പരിഹാസ രൂപേണ ചോദിയ്ക്കുന്നു,
ചോദ്യങ്ങൾക്ക് മറുപടി അറിയാഞ്ഞിട്ടല്ല,
ഉടക്കിനുള്ള സമയമല്ല, സമയവുമില്ല,
"ക്യാ ഹോ രഹേ ഭായ്", അങ്ങിങ്ങായി പാർക്കു ചെയ്ത വണ്ടികളിൽ നിന്ന്
ഒന്ന് രണ്ട് പാക്കിസ്ഥാനികൾ കൂടി ഇറങ്ങി വന്നു...
എന്തൊക്കെയോ സംസാരിച്ച് അവർ പള്ളിയിലേക്ക് കയറി.

എന്തു ചെയ്യണമെന്നറിയില്ല,
കൈയ്യിലൊരായുധം പോലുമില്ല,
ഒരു പ്രത്യാക്രമണം വേണ്ടി വന്നാൽ?
ചുറ്റും കണ്ണെത്താ ദൂരം മരുഭൂമി, അങ്ങിങ്ങായി മണലുതിന്നുന്ന ഒട്ടകങ്ങൾ മാത്രം,

പണം മെല്ലെ അണ്ടർവെയറിനകത്ത് വെച്ച് രണ്ടും കല്പ്പിച്ച് വണ്ടിയ്ക്ക് പുറത്തിറങ്ങി നിന്നു,
നിസ്കാരം കഴിഞ്ഞവർ പുറത്തിറങ്ങി വന്നു, തിരികെ വണ്ടിയിൽ കയറി
വണ്ടി നീങ്ങി, പേടിയൊന്നുമില്ലെന്നറിയിക്കാൻ ഞാൻ അറിയാവുന്ന ഹിന്ദിപ്പാട്ടുകളൊക്കെ
ഉറക്കെ പാടിക്കൊണ്ടിരുന്നു.
ഗിയർ ന്യൂട്രലിലാക്കി, ആക്സിലേറ്റർ അമർത്തുമ്പോഴുണ്ടാകുന്ന പോലെ ഒരു
ശബ്ദം കേട്ടു, ഉടൻ അയാൾ വണ്ടി ഒരൊഴിഞ്ഞ ഭാഗത്തേയ്ക്ക് ഒതുക്കി നിർത്തി.

"ഗാഡീ കറാബ് ഹോഗയാ," എന്ന് പറഞ്ഞു വണ്ടിയിൽ നിന്നിറങ്ങുന്നു,
ബോണറ്റ് പൊക്കി നോക്കുന്നു, എന്നോടുമിറങ്ങാൻ ആവശ്യപ്പെടുന്നു...

കരളുപിടയ്ക്കുവാനിനിയെന്തു വേണം?

"മേരാ മൊബൈൽ മേം പൈസാ നഹീ" എന്നു പറഞ്ഞു മറ്റെയാൾ
എന്റെ കീശയിൽ നിന്നും മൊബൈൽ എടുക്കുന്നു, ആരുടെയോ നമ്പർ
ഡയൽ ചെയ്യുന്നു....
ഒരു മല്പ്പിടുത്തത്തിനുള്ള സമയമായെന്ന് ഞാനുറപ്പിച്ചു,
ഒരിക്കലും ജയിച്ചുകേറില്ലെന്നുറപ്പുള്ള ഒരു യുദ്ധത്തിന്‌ കാഹളം മുഴങ്ങി,
ഈ മരുഭൂമിയിലെ മണൽ വിടവുകളിൽ അലിഞ്ഞു ചേരാനാകും
എന്റെ നിയോഗം എന്നോർത്തു, ഞാൻ സർവ്വ സന്നദ്ധനായി,
അറിയാവുന്നവരുടെ മുഖങ്ങളൊക്കെ മനസ്സിലൂടെ ഒരു ഫിലിം സ്ട്രിപ് പോലെ
കറങ്ങിപ്പോയി....

ദുബായ് പോലീസിന്റെ വാഹനത്തിന്റെ സൈറൺ, ഒരശരീരി പോലെ കേൾക്കുന്നു,
വളവുതിരിഞ്ഞൊരു ബി.എം.ഡബ്ള്യു ഫോർവീലർ ഞങ്ങളുടെയടുത്തേയ്ക്ക് വരുന്നു,
വേനലിൽ വരണ്ട മണൽ നാവുകളിലേക്ക് നിലനില്പ്പിന്റെ ഒരു മഴച്ചാറ്റലായി അത് കടന്ന് വരുന്നു,
ധൈര്യസമേതം ഞാൻ റോഡിലേക്ക് ചാടിയിറങ്ങി,
എന്തായാലും വേണ്ടില്ല കൈകാട്ടി നിർത്താം, കാര്യം പറയാം, അവർ സഹായിക്കാതിരിക്കില്ല,
ഒരു ശരം പോലെ വണ്ടി എന്നെ കടന്നുപോയി....

സർവ്വാഗം തളരുവാനിനിയെന്തുവേണം?

തൊട്ടു പിന്നിൽ ഒരു ടൊയോട്ടോ കൊറോള, ഡ്രൈവറുടെ മീശയും കഷണ്ടിയും കണ്ടപ്പോൾ
ഉറപ്പിച്ചു, മലയാളികളാവും,
റോഡിലേക്ക് ചാടിയിറങ്ങി കൈകാട്ടി, പഠാണികളുടെ കൈകൊണ്ട് മരിക്കുന്നതിനേക്കാൽ നല്ലതല്ലേ
ഒരു വണ്ടിയിടിച്ച് മരിക്കുന്നത്, ഒരു പക്ഷേ ഡെഡ്ബോഡിയെങ്കിലും ഉറ്റവർക്ക് കാണാൻ കഴിഞ്ഞേയ്ക്കും...
വണ്ടി എന്റെ മുന്നിൽ ഒരലർച്ചയൊടെ നിന്നു,
കാര്യം പറയുന്നതിന്‌ മുൻപ് തന്നെ ഞാൻ വണ്ടിയിലേയ്ക്ക് ചാടിക്കയറി, ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു,
തർക്കത്തിനൊന്നും നില്ക്കണ്ടാ, നമുക്ക് വണ്ടി വിടാം, അൽ ഐനിൽ ഇറക്കിത്തരാം
എന്നു പറഞ്ഞ് ആ മലയാളികൾ എന്നെയും കൊണ്ട് പറന്നു....

ഇവിടെ വരെയെത്തിയതിന്റെ പൈസകൂടി തരാതെ ആ മലബാറി ഞങ്ങളെ
പറ്റിച്ചു കൊണ്ട് കടന്നുകളഞ്ഞല്ലോ എന്നോ,
അതോ,
വണ്ടി ഒന്ന് തള്ളി സ്റ്റാർട്ടാക്കാൻ കൂടി നില്ക്കാതെ ഹിന്ദി കടന്നു കളഞ്ഞല്ലോ
അതോ,
കൈയിൽ കിട്ടിയ നല്ലൊരു ഇരയെ കൈവിട്ടു പോയല്ലോ എന്നോ
എന്താവും ആ പാക്കിസ്ഥാനികൾ ചിന്തിച്ചിട്ടുണ്ടാവുക.....?

Thursday, April 1, 2010

നഗരത്തിന്റെ താഴ്വാരം



യു.എ.ഇ. യിലെ ലേബർ അക്കമഡേഷനിൽ നിന്നൊരു കാഴ്ച!!!

"ചായം തേച്ച മുഖശോഭയ്ക്കുൾവശം
പുഴുകൂത്തിയ പല്ലുകളുടെ വിടവുകളുണ്ട്!

ചിത്രത്തിലെഴുതിയ ചുവപ്പിന്റെ മിനുപ്പിൽ
ചിതറിയ രക്തക്കറക്കൂട്ടുകളുണ്ട്!

വിളഞ്ഞപച്ചയുടെ ഭൂതകാലത്തിൽ
ചിതറിയ വിയർപ്പിന്റെ ഉപ്പളങ്ങളുണ്ട്!!!"